Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് അനുകൂലമായി മൊഴി മാറ്റൽ; സാക്ഷിക്കെതിരെ കേസ് എടുത്തേക്കും

Dileep

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി നല്‍കിയ ജീവനക്കാരനാണു പിന്നീടു മൊഴി മാറ്റിയത്.

സുനി കടയില്‍ വന്നതായി അറിയില്ലെന്നാണു പുതിയ നിലപാട്. പൊലീസിനു നൽകിയ മൊഴി മാറ്റിയത് ഒരുമാസം മുൻപു കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണിയാൾ. കാവ്യ മാധവന്റെ ഡ്രൈവർ, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പൊലീസ് സംശയിക്കുന്നു. പൾസർ സുനി ഒളിവിൽ കഴിയവെ ലക്ഷ്യയിൽ എത്തിയെന്നും കാവ്യയെയും ദിലീപിനെയും അന്വേഷിച്ചെന്നുമാണ് ഈ സാക്ഷി മുൻപു പൊലീസിനു മൊഴി നൽകിയിരുന്നത്.

അന്നു വിഡിയോയിലാണ് ഇയാളുടെ മൊഴി പൊലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പൊലീസ് കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. പൾസർ സുനിയെ അറിയില്ലെന്നും അയാൾ ലക്ഷ്യയിൽ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു രഹസ്യമൊഴി. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാൽ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തിൽ കേസെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്.

related stories