ഹൈദരാബാദ്∙ പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതിൽ വീടിന്റെ മുകളിലേക്കുവീണു. തെലങ്കാനയിലാണ് അപൂർവ സംഭവം. വീടുകൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്കാണു വാതിൽ വീണതെങ്കിലും ആർക്കും പരുക്കില്ല. ഗണേഷ് യാദവ് എന്നയാളിന്റെ വീടിന്റെ ടെറസിലേക്കു മെറ്റൽ ഡോർ ഇളകി വീഴുകയായിരുന്നു.
വാതിൽ ഇളകി വീണ സമയം മുകളിലുണ്ടായിരുന്ന പെയിന്റിങ് തൊഴിലാളി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇയാൾ താഴേക്കിറങ്ങിയ അതേ നിമിഷത്തിലാണു വാതിൽ നിലത്തുപതിച്ചത്.
താഴ്ന്നു പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെക്കന്തരാബാദിലെ ലാലാഗുഡയിൽ 2,500 അടി ഉയരത്തിലായിരുന്നു വിമാനം. ട്രെയിനിയും പൈലറ്റും മാത്രമാണു വിമാനത്തിനകത്ത് ഉണ്ടായിരുന്നത്.
വിമാനങ്ങൾ സ്ഥിരമായി പരിശീലനപ്പറക്കൽ നടത്തുന്ന സ്ഥലമാണിത്. സംഭവത്തിൽ ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്റ്റംബറിൽ വ്യോമസേനയുടെ ട്രെയിനി പൈലറ്റ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ടിരുന്നു.