ന്യൂഡൽഹി ∙ ട്വന്റി20യിൽ തങ്ങൾക്കിതുവരെ ബാലികേറാ മലയായിരുന്ന ഏക ‘ലാൻഡും’ ഒടുവിൽ ഇന്ത്യ കീഴടക്കി. അതും രാജകീയമായിത്തന്നെ. ഡൽഹി ഫിറോസ്ഷാ കോട്‌ലയിൽ നടന്ന ട്വന്റി20 മൽസരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് 53 റൺസ് വിജയം. കിവീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. മുൻപ് കണ്ടുമുട്ടിയ അഞ്ചു തവണയും പരാജിതരായി മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. ഈ മൽസരത്തോടെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്ന വെറ്ററൻ താരം ആശിഷ് നെഹ്റയ്ക്ക് വിജയമധുരം കിനിയുന്ന യാത്രയയപ്പ് ഒരുക്കാനും ഇന്ത്യയ്ക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ന്യൂസീലൻഡിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. 36 പന്തിൽ 39 റൺസെടുത്ത ടോം ലാഥമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. സാന്റ്നർ 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന മൽസരം കളിച്ച ആശിഷ് നെഹ്റ നാല് ഓവറിൽ 29 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
നേരത്തെ, തകർപ്പൻ അർധസെഞ്ചുറികളുമായി മുന്നിൽനിന്ന് നയിച്ച ഓപ്പണർമാരായ ശിഖർ ധവാൻ (52 പന്തിൽ 80), രോഹിത് ശർമ (55 പന്തിൽ 80) എന്നിവരാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്സ്. ഒന്നാം വിക്കറ്റിൽ 158 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ഇരുവരും ട്വന്റി20യിലെ ഇന്ത്യൻ താരങ്ങളുടെ ഏറ്റവുമുയർന്ന കൂട്ടുകെട്ട് ഉൾപ്പെടെ ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലെഴുതി. ശിഖർ ധവാന്റെ 80 റൺസ് രാജ്യാന്തര ട്വന്റി20യിൽ അദ്ദേഹത്തിന്റെ ഉയർന്ന സ്കോറാണ്.