കൊച്ചി ∙ ചാലക്കുടി തവളപ്പാറയിൽ ഭൂമിയിടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനു അറസ്റ്റിൽ. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കീഴടങ്ങാൻ തയാറാകുന്നതിനിടെയായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്നു ഉദയഭാനു.
രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസിൽ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ഉചിതമായ കേസാണിതെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജാമ്യഹർജി തള്ളിയത്. കീഴടങ്ങാൻ കൂടുതൽ സാവകാശം നൽകാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഒളിവിൽ പോയ അഭിഭാഷകനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു.
റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.