ചെന്നൈ∙ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയതിന് അറസ്റ്റിലായ ഐപിഎസുകാരന്‍ സഫീര്‍ കരീമിനെ തമിഴ്നാട് സര്‍ക്കാര്‍ സർവീസിൽനിന്നു സസ്പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ എഎസ്പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് എഗ്മോര്‍ പ്രസിഡന്‍സ് സ്കൂളില്‍നിന്ന് ഐഎഎസ് ലക്ഷ്യമിട്ടു സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചതിനു സഫീറിനെ ഇന്‍റലിജന്‍സ് സംഘം പിടികൂടുന്നത്.
കേരളത്തിലെ പിഎസ്‌സി പരീക്ഷയിൽ സഫീർ കരീമിന്റെ ബന്ധു ഇത്തരത്തിൽ കോപ്പിയടിച്ചെന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധുവിനെ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തും നിരീക്ഷണത്തിലാണ്.
കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യയെയും ലാ എക്സലന്‍സ് പരിശീലന കേന്ദ്രം ഡയറക്ടര്‍ റാം ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും പുഴല്‍ ജയിലിലാണ്. അതേസമയം സഫീര്‍ കരീമും ഭാര്യ ജോയ്സിയും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സഫീർ കരീം 112 ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു.