കൊച്ചി∙ ഇടത് എംഎല്‍എമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അബുലൈസിനൊപ്പമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മനോരമ ന്യൂസാണു ചിത്രങ്ങൾ പുറത്തുവിട്ടത്. പിടിഎ റഹീമും കാരാട്ട് റസാഖും കഴിഞ്ഞ ജനുവരിയില്‍ ദുബായിലെത്തിയപ്പോഴുള്ളതാണ് ദൃശ്യങ്ങള്‍. 2016 ജൂണിലേതായിരുന്നു ഇതിനു മുമ്പ് പുറത്തുവന്ന പടങ്ങള്‍.
ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാനെത്തിയ പി.ടി.എ. റഹീം, സന്ദര്‍ശനത്തെക്കുറിച്ച് മനോരമ ന്യൂസിനോടു സംസാരിക്കുമ്പോള്‍ പിറകിലും വശങ്ങളിലുമായി അബുലൈസ് നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ഈ സമയത്ത് കാരാട്ട് റസാഖ് മറ്റ് സൂഹൃത്തുക്കള്‍ക്കൊപ്പം വേറൊരു പവിലിയനിലായിരുന്നു. അബുലൈസിന്‍റെ സ്ഥാപനത്തിന്‍റെ പേരിലായിരുന്നു ദെയ്റയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഇവര്‍ക്ക് താമസം ഏര്‍പ്പാടാക്കിയത്.
ദുബായില്‍ ജനറല്‍ ട്രേഡിങ് ചെയ്തുവരുന്ന അബുലൈസിനും സുഹൃത്തുക്കള്‍ക്കും ഹവാല ഇടപാട് ഉള്ളതായാണ് വിവരം. അബുലൈസിന്‍റെ സുഹൃത്ത് കൊടുവള്ളി മുഹമ്മദിന്‍റെ കട ഉദ്ഘാടനത്തിനായി 2016 ജൂണില്‍ ദുബായിലെത്തിയപ്പോഴാണ് ഇതിന് മുന്‍പ് ഇവര്‍ വേദി പങ്കിട്ടത്. പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം ഇടത് എംഎല്‍മാര്‍ വേദി പങ്കിട്ടത് വിവാദമായിരുന്നു. ഇതേസമയം അബുലൈസുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.