തിരുവനന്തപുരം∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടി ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻഡുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ കേരളത്തിലെത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.
ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്‍ കൂടിയാണ് സച്ചിന്‍ നേരിട്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് സച്ചിന്‍ പറഞ്ഞു. ജയത്തേക്കാളുപരി നിലവാരമുള്ള ഫുട്ബോള്‍ കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയൻ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വർഷവും സച്ചിൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈമാസം 17ന് കൊൽക്കത്തയിലാണ് ഐഎസ്എല്‍ ഫുട്ബോൾ മൽസരങ്ങൾക്കു തുടക്കം കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ആദ്യമൽസരം. 24നാണ് കൊച്ചിയിലെ ആദ്യ മൽസരം. ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലിലെ പുതിയ ടീമായ ജംഷഡ്പൂർ എഫ്സിയുമാണ് ഏറ്റുമുട്ടുക.