വാഷിങ്ടൻ∙ യുഎസിലെ കൊളറാഡോയിൽ ഡെൻവർ സബർബൻ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്റ്റോറിലുണ്ടായിരുന്ന നിരവധിപ്പേർക്കു പരുക്കേറ്റു.
രണ്ടു പേർ സ്റ്റോറിൽവച്ചും പരുക്കേറ്റ സ്ത്രീ ആശുപത്രിയിലുമാണ് മരിച്ചത്. സ്റ്റോറിനുള്ളിൽ പ്രവേശിച്ച അക്രമികൾ നിർത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറിനുള്ളിൽ വെടിവയ്പ് അവസാനിച്ചതായി തോൺടൻ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജനങ്ങളോട് പ്രദേശത്തുനിന്നു മാറിനിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് വ്യക്തമാക്കിയില്ല. ആക്രമികളെ കീഴടക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായും റിപ്പോർട്ടില്ല. സ്റ്റോറിൽനിന്ന് ഉപയോക്താക്കളെ സുരക്ഷിതമായി പുറത്തിറക്കി. എന്നാൽ ആക്രമണസാധ്യത ഇല്ലാതായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.