കണ്ണൂർ∙ അധികാരത്തിലെത്താൻ എൽഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കാൻ തയാറാണെന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ആരുമായും സഹകരിക്കാൻ തുറന്ന മനസ്സാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ബിഡിജെഎസ് നേതാക്കൾ ഭരണത്തിലുണ്ടാവുമെന്നും തുഷാർ പറഞ്ഞു. പാർട്ടി ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എത്ര അവഗണിച്ചാലും ബിഡിജെഎസ് പുറകെയുണ്ടാവും എന്നു ബിജെപി കരുതേണ്ട. ബിജെപിയുടെ വാലോ ചൂലോ അല്ല ബിഡിജെഎസ്. അതുപോലെ തന്നെ കോൺഗ്രസിന്റെയും വാലല്ല. എൽഡിഎഫും യുഡിഎഫും ക്ഷണിച്ചിട്ടുണ്ട്. അതു ബിഡിജെഎസിന്റെ ശക്തി അവർ തിരിച്ചറിഞ്ഞതു കൊണ്ടാണ്. എൽഡിഎഫിൽ ചേർന്നാൽ, ആ മുന്നണിയിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് പിടിക്കാൻ കഴിയുന്ന പാർട്ടി ബിഡിജെഎസ് ആയിരിക്കും. യുഡിഎഫിലാണെങ്കിൽ മൂന്നാമത്തെ വലിയ കക്ഷിയാവും. അവിടെ കോൺഗ്രസും മുസ്‌ലിം ലീഗും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് നേടാൻ കഴിയുന്നതു ബിഡിജെഎസിനായിരിക്കും.
ഒരു പെട്ടി ഓട്ടോയിൽ കയറ്റാനുള്ളത്ര പോലും ആൾബലമില്ലാത്ത പാർട്ടികൾ കേരളത്തിൽ ഭരണത്തിലിരുന്നിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കമ്മിറ്റിയുള്ള പാർട്ടിയാണു ബിഡിജെഎസ്. അധികാരത്തിലെത്താൻ ബിഡിജെഎസ് ബുദ്ധിപരമായ തീരുമാനം എടുക്കുക തന്നെ ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 29 പാർട്ടികൾ മത്സരിച്ചപ്പോൾ, സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് വിഹിതത്തിൽ ബിഡിജെഎസ് ഏഴാം സ്ഥാനത്തായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്താവുമെന്നും തുഷാർ പറഞ്ഞു.