Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് 2019 മാർച്ച് 29ന് രാത്രി 11ന്; സമയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Theresa May

ലണ്ടൻ∙ ബ്രെക്സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യൻ യൂണിയൻ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്സിറ്റിന്റെ മുഹൂർത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയൻ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാർച്ച് 29ന് രാത്രി 11ന് എല്ലാ ചർച്ചകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

ബ്രെക്സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബിൽ അടുത്തയാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സർക്കാർ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കൾ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്സിറ്റ് ഉടമ്പടിക്കായി പ്രയത്നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനുള്ള ഭേദഗതികൾ ആർക്കും നിർദേശിക്കാം. എന്നാൽ ബ്രെക്സിറ്റ് നടപടികൾ തടസപ്പെടുത്താനുള്ള നിർദേശങ്ങളോട് യോജിപ്പില്ലെന്നും അവർ പറഞ്ഞു. 

ഇതിനിടെ ബ്രെക്സിറ്റിനായുള്ള ചർച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂർത്തിയായി. നഷ്ടപരിഹാരത്തുകയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിലപാടറിയിക്കാൻ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നൽകുകയാണെന്ന് ചർച്ചകൾക്കുശേഷം യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മിഷേൽ ഗാർണിയർ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ചും അയർലൻഡ് അതിർത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്സ് ബിൽ സംബന്ധിച്ചുമുള്ള ചർച്ചകൾ അതിനുശേഷം മാത്രമേ പൂർത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടർക്കും തർക്കവിഷയങ്ങളിൽ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.