Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയെ കടന്നാക്രമിച്ച് ഗുജറാത്തിൽ രാഹുൽഗാന്ധിയുടെ പര്യടനത്തിനു തുടക്കം

Rahul Gandhi ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച രാഹുൽ ഗാന്ധി പ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കുന്നു.

ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ‌ വൻ വിജയമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാത്തിനും 18 ശതമാനമാക്കി ബിജെപി ജിഎസ്ടി നിരക്ക് ഏകീകരിക്കില്ല. എന്നാൽ ഞങ്ങൾ 2019ൽ അതു നടപ്പാക്കും. ഇന്ത്യയ്ക്ക് അഞ്ചു വ്യത്യസ്ത നികുതി സ്ലാബുകൾ നൽകേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുന്നൂറിലധികം വസ്തുക്കളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിലേക്ക് കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയെയും രാഹുൽ വിമർശിച്ചു. ഇതിൽ ‍ഞങ്ങൾ സന്തോഷവാന്മാരല്ല. ‘ഗബ്ബാർ സിങ് ടാക്സ്’ പൊളിച്ച് എല്ലാവരെയും ഒറ്റ നികുതിക്കു കീഴിൽ കൊണ്ടുവരണം. ബിജെപി അതു ചെയ്തില്ലെങ്കിൽ 2019ൽ ഞങ്ങൾ അതുചെയ്യും. ജനങ്ങളും കോണ്‍ഗ്രസും കൊണ്ടുവന്ന സമ്മർദം മൂലമാണ് കേന്ദ്രസർക്കാരിപ്പോൾ ജിഎസ്ടി നിരക്കുകൾ കുറച്ചത് – രാഹുൽ കൂട്ടിച്ചേർ‌ത്തു.

രാവിലെ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയാണു രാഹുൽ ഗാന്ധി തന്റെ ഗുജറാത്ത് പര്യടനമാരംഭിച്ചത്. തിരഞ്ഞെടുപ്പിലെ വോട്ടുകൾ ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധി ക്ഷേത്ര ദർശനത്തിനെത്തിയതെന്ന് ബിജെപി ആരോപിച്ചു. ജനങ്ങൾക്ക് അവരുടെ ലക്ഷ്യമറിയാം. അതിനാൽ അവരുടെ നീക്കം വിലപ്പോവില്ല. മുൻപ് ഒരിക്കൽ പോലും സന്ദർശനത്തിനിടെ രാഹുൽ ഒരു ക്ഷേത്രത്തിൽ പോലും സന്ദർശനം നടത്തിയിട്ടില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.