Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് വിനാശകാരിയും യുദ്ധക്കൊതിയനുമെന്ന് തെളിഞ്ഞു: ഉത്തര കൊറിയ

Kim Jong Un and Donald Trump

സോൾ ∙ സമൂല ‘വിനാശകാരി’യും യുദ്ധം ഇരന്നുവാങ്ങുന്നയാളുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നതിന്റെ ഉത്തമോദാഹരണമാണ് അദ്ദേഹത്തിന്റെ ഏഷ്യൻ സന്ദർശനമെന്ന് ഉത്തര കൊറിയ. യുദ്ധം ക്ഷണിച്ചുവരുത്താൻ ട്രംപ് കെഞ്ചുന്ന കാഴ്ചയാണ് ഏഷ്യൻ സന്ദർശനത്തിൽ കണ്ടതെന്നും ഉത്തര കൊറിയ വിമർശിച്ചു.

ഏഷ്യൻ സന്ദർശനത്തിന്റെ അവസരത്തിൽ, ലോക സമാധാനത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന ട്രംപിന്റെയുള്ളിലെ സമൂല ‘വിനാശകാരി’ പുറത്തുചാടിയതായി ഉത്തര കൊറിയൻ വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. കൊറിയൻ മുനമ്പിൽ ആണവയുദ്ധം ക്ഷണിച്ചുവരുത്താൻ ട്രംപ് പരമാവധി ശ്രമിച്ചതായും വിദേശകാര്യ പ്രതിനിധി വിമർശിച്ചു. വിദേശകാര്യ പ്രതിനിധിയുടെ വിമർശനങ്ങൾ ഉൾപ്പെടുന്ന പ്രസ്താവന ഉത്തര കൊറിയൻ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.

ഉത്തര കൊറിയയുടെ അയൽരാജ്യവും യുഎസിന്റെ സഖ്യരാജ്യവുമായ ദക്ഷിണ കൊറിയയിലും ട്രംപ് സന്ദർശനം നടത്തിയിരുന്നു. യുഎസിനെ വിലകുറച്ചു കണ്ട് അപകടം ക്ഷണിച്ചുവരുത്തരുതെന്നും ദക്ഷിണ കൊറിയയിൽവച്ച് ട്രംപ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. 12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ ദക്ഷിണ കൊറിയ സന്ദർശനം. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ട്രംപ് നിലവിൽ വിയറ്റ്നാമിലാണുള്ളത്. ഇതിനുശേഷം ഫിലിപ്പീന്‍സും സന്ദർശിച്ചശേഷമേ ട്രംപ് യുഎസിലേക്കു മടങ്ങൂ.

നേരത്തെ, ജപ്പാനിൽവച്ചും ഉത്തര കൊറിയയ്ക്കു കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നിശ്ചയദാർഢ്യത്തെ ഒരു സ്വേച്ഛാധിപതിയും ചെറുതായി കാണേണ്ടതില്ലെന്ന് പറഞ്ഞ ട്രംപ്, മുൻപ് ഇങ്ങനെ ചെയ്തിട്ടുള്ളവരുടെ അനുഭവം സന്തോഷപ്രദമായിരുന്നില്ലെന്നും ഓർമിപ്പിച്ചു. ആണവ വ്യാപന നടപടികൾ നിർത്തിവച്ചാൽ ‘സന്തോഷപ്രദമായൊരു ഭാവി’ ഉത്തര കൊറിയയ്ക്ക് ഉറപ്പു നൽകാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, ഒരുവിധത്തിലുമുള്ള ഭീഷണിയിലൂടെ തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നായിരുന്നു ഇതിനുള്ള ഉത്തര കൊറിയയുടെ മറുപടി. തങ്ങളുടെ മുന്നേറ്റങ്ങൾക്കും ഇതിലൂടെ തടയിടാനാകില്ല. ആണവ വ്യാപന നടപടികൾ നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ നിർദ്ദേശത്തിന്, കൂടുതൽ കരുത്തോടെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ മറുപടി നൽകിയിരുന്നു.