ബെംഗളൂരു ∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകികളെക്കുറിച്ചു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അതേക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ബാംഗ്ലൂർ പ്രസ് ക്ലബ്, ബാംഗ്ലൂർ റിപ്പോർട്ടേഴ്സ് ഗിൽഡ് എന്നിവ നടത്തുന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രതികളെ പിടികൂടുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
രാജരാജേശ്വര നഗറിലെ വീടിനു മുന്നിൽ സെപ്റ്റംബർ അഞ്ചിനാണു കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ബാനസവാടിയിലെ ഓഫിസിൽനിന്നു രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറിൽ ഒരു സംഘം പിന്തുടർന്നിരുന്നു. വീട്ടിലെത്തിയ ഗൗരി കാർ പാർക്കു ചെയ്തശേഷം വീടിന്റെ വാതിൽ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.