വിജയവാഡ∙ ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽ ബോട്ട് മറിഞ്ഞ് 26 പേർ മരിച്ചതായി റിപ്പോർട്ട്. 38 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. ഒൻപതു പേരുടെ മൃതദേഹം കണ്ടെടുത്തു. 12 പേരെ മീൻപിടുത്തക്കാർ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.
കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്. ഭവാനി ദ്വീപിൽനിന്ന് പവിത്ര സംഗമത്തിലേക്കുള്ള യാത്രയ്ക്കിടെയാണു ബോട്ട് മറിഞ്ഞത്. ‘പവിത്ര ആരതി’ ദർശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്താറുള്ളത്. സിംപിൾ വാട്ടർ സ്പോർട് എന്ന സ്വകാര്യ ഏജൻസിയുടേതാണ് അപകടത്തിൽപ്പെട്ട ബോട്ട്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോൾ നഗരവാസികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.