Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ–ഇറാഖ് അതിർത്തിയിലെ ഭൂകമ്പം: 414 മരണം, 7235 പേർക്ക് പരുക്ക്

Earthquake ഇറാഖിലെ സുലൈമാനിയയിൽ ഭൂകമ്പത്തെത്തുടർന്ന് തകർന്ന കെട്ടിടം.

ടെഹ്റാൻ∙ ഇറാൻ – ഇറാഖ് അതിർത്തിയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 414 ആയി. 7235 പേർക്കു പരുക്കേറ്റു. ഒരുലക്ഷത്തോളം പേർ ഭവനരഹിതരായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. 7.3 തീവ്രതയുള്ള ഭൂകമ്പം തുർക്കി, ഇസ്രയേൽ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു.

Earth Quake ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ.

ഇറാനിൽ 407 പേരാണു മരിച്ചത്. പരുക്കേറ്റത് 6700 പേർക്കും. 70,000 പേർ ഭവനരഹിതരായി. ഇറാഖിൽ ഏഴുപേർ മരിക്കുകയും 535 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇറാനിലെ 14 പടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂചലനം അനുഭവപ്പെട്ടു. അതിൽ കെർമാൻഷാ പ്രവിശ്യയിലാണു കൂടുതൽ നാശം സംഭവിച്ചത്. ഇറാഖിൽ ഏറ്റവും കൂടുതൽ നാശമുണ്ടായതു കുർദ് മേഖലയിലെ സുലൈമാനിയ പ്രവിശ്യയിൽപെട്ട ദർബണ്ടിഖാൻ നഗരത്തിലും. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന സാഗ്രോസ് മലയുടെ ഇരുവശത്തുമാണു നാശമുണ്ടായിരിക്കുന്നത്. 118 തവണ തുടർചലനങ്ങളുമുണ്ടായി.

Earth Quake Kuwait ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ. അബ്ബാസിയയിൽ നിന്നുള്ള ദൃശ്യം.

ഇറാഖ് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറിയുള്ള സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് മേധാവി പിർ ഹുസൈൻ കൂലിവൻഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസന്റ് സംഘടനയുടെ മേധാവി മോർടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആർഐഎൻഎന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷൻ സംവിധാനവും തകർന്നു.

Iran Iraq Earthquake ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇറാഖിലെ സുലൈമാനിയയിൽ കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ.

മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ താമസം നേരിട്ടു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. 2003ൽ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തിൽ 31,000 പേരാണു കൊല്ലപ്പെട്ടത്. പിന്നീട് 2005ൽ 600 പേരും 2012ൽ 300 പേരും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു.

Earth Quake Kuwait 2 ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ. അബ്ബാസിയയിൽ നിന്നുള്ള ദൃശ്യം.