Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്കു മുകളിൽ വളരാൻ ശ്രമം, വ്യക്തിപൂജ പ്രോത്സാഹനം; ജയരാജൻ കുരുക്കിൽ

P. Jayarajan

കണ്ണൂർ∙ സംസ്ഥാന സമിതിയിൽ ജയരാജനെതിരെയുള്ള പ്രധാന കുറ്റപത്രമായി മാറിയതു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പ്. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആൽബവും ഡോക്യുമെന്ററിയും ചർച്ചയ്ക്കു വന്നെങ്കിലും ഇതെല്ലാം സ്വകാര്യവ്യക്തികളും കലാസമിതികളും തയാറാക്കിയതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. എന്നാൽ, പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി ജയരാജനെ പുകഴ്ത്തിക്കൊണ്ടു ജില്ലാ കമ്മിറ്റി തന്നെ തയാറാക്കിയ കുറിപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്നു ജയരാജന് ഒഴിഞ്ഞുമാറാനായില്ല.  

യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടിനു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിൽ പ്രസംഗിക്കുന്നതിനായി ജില്ലാ കമ്മിറ്റി തയാറാക്കി നൽകിയ കുറിപ്പാണു സംസ്ഥാന സമിതിയുടെ വിമർശനം പ്രധാനമായും ക്ഷണിച്ചു വരുത്തിയത്. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നായിരുന്നു സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

പ്രസംഗകർക്കായി നൽകിയ 14 പേജുള്ള കുറിപ്പിൽ ജയരാജനെക്കുറിച്ചുള്ള വർണനകളായിരുന്നു ഏറെയും: അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവ് എന്നായിരുന്നു ഒരു വിശേഷണം. സാന്ത്വനപ്രകാശം, സാന്ത്വനത്തണൽ തുടങ്ങിയ വിശേഷണങ്ങൾ വേറെയും. യുഎപിഎ ദുരുപയോഗത്തിനെതിരെയുള്ള പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി നൽകിയതെങ്കിലും കേസിൽ ജയരാജൻ നിരപരാധിയാണെന്നുള്ള വാദം മാത്രമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

ജയരാജനെ അതിരുവിട്ടു പുകഴ്ത്തുന്ന ഈ കുറിപ്പ് ജില്ലയിൽനിന്നുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചിരുന്നു. ജില്ലയിൽ യുഎപിഎ നിയമത്തിന്റെ ഇരകളായ ഒട്ടേറെ സാധാരണ പ്രവർത്തകരുണ്ടായിട്ടും ജയരാജനെ മാത്രം മഹത്വവൽക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയർന്നു. 

ഈ കുറിപ്പ് തയാറാക്കിയതു സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. ഇതേസമയം ജില്ലാ സെക്രട്ടറിയുടെ നിർദേശമില്ലാതെ ഇത്തരമൊരു കുറിപ്പ് തയാറാക്കി എന്നു വിശ്വസിക്കാൻ കഴിയില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മറ്റു വിമർശനങ്ങൾ

∙ കയ്യടി, മുദ്രാവാക്യം : കുറച്ചുകാലമായി കണ്ണൂരിലെ പാർട്ടി സമ്മേളനങ്ങളിൽ ജയരാജനാണു താരം. യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റുൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു രാജിവച്ചവർക്കു കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി. പക്ഷേ മുദ്രാവാക്യം മുഴുവൻ പി. ജയരാജന്. ജയരാജനു സ്വാഗതം പറയുമ്പോഴും ജയരാജൻ പ്രസംഗിക്കാനെത്തുമ്പോഴും ഉയരുന്ന മുദ്രാവാക്യങ്ങളുടെ പത്തിലൊന്നു പോലും സംസ്ഥാന സെക്രട്ടറിക്കു ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിൽ പോലും ജയരാജനായിരുന്നു കയ്യടി കൂടുതൽ. 

∙ ഫ്ലെക്സ് ബോർഡുകൾ : ജില്ലയിലുടനീളം ജയരാജന്റെ മുഴുനീള ചിത്രം വച്ചു ഫ്ലെക്സുകൾ നിരന്നു. സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദമാക്കി സ്ഥാപിച്ച ഫ്ലെക്സിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രത്തേക്കാൾ വലുപ്പത്തിൽ ജയരാജനായിരുന്നു. വർഷങ്ങൾക്കു മുൻപു നടന്ന ആക്രമണം മുതൽ കൊലക്കേസുകളിൽ പ്രതിയാക്കിയതു വരെ ജയരാജന് അണികൾക്കിടയിൽ രക്തസാക്ഷി പരിവേഷം നൽകി.  

∙ സമൂഹമാധ്യമം : പിണറായിക്കു ശേഷം ജയരാജൻ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നപ്പോൾ അസ്വസ്ഥരായത് ഇവർക്കു രണ്ടിനുമിടയിലുള്ള ഒരുപറ്റം നേതാക്കളായിരുന്നു. സ്വാഭാവികമായും അവരെല്ലാം ഔദ്യോഗിക ചേരിയിലെ പ്രമുഖരായിരുന്നു.   

∙ പാട്ട്, പുകഴ്ത്തൽ : പുറച്ചേരി ഗ്രാമീണ കലാസമിതിയാണു ജയരാജനെ പ്രകീർത്തിക്കുന്ന ഗാനവുമായി ‘കണ്ണൂരിന്റെ ഉദയസൂര്യൻ’ എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിയത്. ‘കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ നാടിൻ നെടുനായകനല്ലോ പി. ജയരാജൻ ധീരസഖാവ്’ എന്നു തുടങ്ങുന്ന ഗാനം സമിതിയിലെ പ്രവർത്തകർ നേരത്തേ പല പാർട്ടി വേദികളിലും അവതരിപ്പിച്ചിരുന്നു. 

രണ്ടു മാസം മുൻപ് ഈ ഗാനത്തിനൊപ്പം ജയരാജന്റെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ആൽബം പുറത്തിറക്കി. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവും നേതൃത്വം നൽകുന്ന കലാസമിതി ഇത്തരമൊരു സംഗീത ആൽബം പുറത്തിറക്കിയിട്ടും അതിനെ തടഞ്ഞില്ലെന്നു മാത്രമല്ല; പ്രോൽസാഹിപ്പിക്കുന്ന നിലപാടാണു ജയരാജൻ സ്വീകരിച്ചതെന്നാണു വിമർശനം. ജില്ലയിലെ പല ബ്രാ‍ഞ്ച്, ലോക്കൽ സമ്മേളന വേദികളിലും ഈ ഗാനം കേൾപ്പിച്ചെന്നും പരാതിയുണ്ട്. 

(തന്നോട് ആലോചിച്ചല്ല കലാസമിതികൾ ഇതൊക്കെ ചെയ്യുന്നത് എന്നായിരുന്നു ഇന്നലെ ഇതേക്കുറിച്ചു ജയരാജന്റെ പ്രതികരണം. ആൽബവുമായി ജയരാജനു ബന്ധമില്ലെന്ന് അതു നിർമിച്ച പുറച്ചേരി ഗ്രാമീണ കലാസമിതിയും പറയുന്നു. പ്രവർത്തകരുടെ വികാരമാണു പാട്ടിലുള്ളത്). 

∙ സമ്മേളനകാലത്തെ നിലപാട് : പാർട്ടി സമ്മേളനങ്ങളിലെ മൽസരമൊഴിവാക്കണമെന്നു വാശിപിടിക്കുകയും അടുപ്പക്കാരെ കമ്മിറ്റിയിലെത്തിക്കാൻ മൽസരത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട് ഈ സമ്മേളനകാലത്തു ജയരാജൻ സ്വീകരിച്ചെന്നും വിമർശനമുണ്ട്. 

ജയരാജന്റെ സാന്നിധ്യത്തിൽ നടന്ന തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനം, ഔദ്യോഗിക പാനലിനെതിരെ മൂന്നുപേർ മൽസരിക്കാനെത്തിയപ്പോൾ നിർത്തിവച്ചു. എന്നാൽ, തളിപ്പറമ്പ് ഏരിയയിലെ കൂവേരി ലോക്കൽ സമ്മേളനത്തിൽ മൽസരത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാടായിരുന്നു ജയരാജന്റേത്. തന്റെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മൽസരം നടന്നിട്ടും ജയരാജൻ മറുത്തൊന്നും പറഞ്ഞില്ല. 

നേതൃത്വത്തിന്റെ പ്രവർത്തനത്തിന്റെ വിലയിരുത്തലാണ് ഈ മൽസരങ്ങളെന്നായിരുന്നു ആ സമ്മേളനത്തിൽ ജയരാജൻ പ്രസംഗിച്ചത്. 

മൽസരിച്ചതു തന്റെ അടുപ്പക്കാരനായതിനാലാണു ജയരാജൻ ഈ നിലപാടു സ്വീകരിച്ചതെന്ന് പ്രവർത്തകർ പറയുന്നു. 

∙ സാന്ത്വനപരിചരണം, ശ്രീകൃഷ്ണജയന്തി വരെ : പാർട്ടി നേതൃത്വം തീരുമാനിച്ച കാര്യങ്ങൾ മാത്രമാണു കണ്ണൂരിൽ നടപ്പാക്കുന്നതെന്നു ജയരാജൻ വിശദീകരിക്കുന്നുണ്ടെങ്കിലും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രംഗത്തേക്കു പാർട്ടി ചുവടുവച്ചതു ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച ഐആർപിസി എന്ന സംഘടനയിലൂടെയായിരുന്നു. 

ആർഎസ്എസ്–സിപിഎം സംഘർഷം ശക്തമായ കാലത്തു ബിജെപി മുൻ ജില്ലാ പ്രസിഡന്റിനെയുൾപ്പെടെ പാർട്ടിയിലെത്തിക്കാനും ജയരാജൻ മുൻകൈയെടുത്തു. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്കു ബദലായുള്ള സാംസ്കാരിക ഘോഷയാത്രകളുടെ തുടക്കവും കണ്ണൂരായിരുന്നു. എന്നാൽ ഇതെല്ലാം ജയരാജന്റെ വ്യക്തിപരമായ നേട്ടമായി ചിത്രീകരിക്കപ്പെടുന്നെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

ഒരു വർഷത്തിനിടെ രണ്ടാം വിമർശനം

അച്ചടക്ക ലംഘനത്തിന് ഒരു വർഷത്തിനിടെ രണ്ടാം തവണയാണു പി. ജയരാജനു പാർട്ടി സംസ്ഥാന സമിതിയുടെ വിമർശനമേറ്റു വാങ്ങേണ്ടിവരുന്നത്. പയ്യന്നൂരിൽ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനു മുതിർന്ന ജയരാജന്റെ നടപടി തെറ്റായിപ്പോയെന്നു കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു.

സിപിഎം ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുമ്പോൾ പാർട്ടിയുടെ ജില്ലാ സെക്രട്ടറി പൊലീസ് സ്റ്റേഷന്റെ വരാന്തയിൽ കയറി സമരം ചെയ്തതാണ് അന്നു പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. 

സിപിഎം–ആർഎസ്എസ് സംഘർഷങ്ങൾ കനത്ത വേളയിലായിരുന്നു സർക്കാരിനെ വെട്ടിലാക്കിയ ജയരാജന്റെ സമരം. ബിജെപി പ്രവർത്തകനായ രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവായ ടി.സി.വി. നന്ദകുമാറിനെതിരെ ‘കാപ്പ’ ചുമത്തിയതിൽ പ്രതിഷേധിച്ചു പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പൊലീസ് സ്റ്റേഷൻ വരാന്തയിൽ നിന്നായിരുന്നു ജയരാജന്റെ പ്രസംഗം.