Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ സെക്സ് സിഡി വിവാദം; വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാർദിക്

Hardik Patel

അഹമ്മദാബാദ്∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ‘സെക്സ് സിഡി’ വിവാദം. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന സിഡിയാണ് തിങ്കളാഴ്ച പുറത്തുവന്നത്. എന്നാൽ, സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്ന് ഹാർദിക് പ്രതികരിച്ചു,

നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ 2017 മേയ് പതിനാറിന് ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചതാണ്. അജ്‍ഞാതയായ സ്ത്രീയോടൊപ്പം ഹാർദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വിഡിയോയിൽ കാണുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്.

സിഡി പുറത്തുവന്നത് ഗുജറാത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തായതെന്നും സിഡിയിലെ വ്യക്തി താനല്ലെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിതെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാൻ സാധ്യതയുണ്ടെന്ന് ഹാർദിക് പട്ടേൽ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. അതാണ് തിങ്കളാഴ്ച യാഥാർഥ്യമായത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ പട്ടേൽ, ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നും വ്യക്തമാക്കി. എന്നാൽ കോൺഗ്രസോ ബിജെപിയോ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

related stories