Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നാർഗുഡി മാഫിയയ്ക്ക് കണക്കിൽപ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം

Sasikala

ചെന്നൈ ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിലും ജയ ടിവിയുടെ ഓഫിസിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം കണ്ടെത്തി. ആദായനികുതിവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏഴു കോടി രൂപ പണമായും അഞ്ചു കോടിയുടെ സ്വർണവും വജ്രാഭരണങ്ങളുടെ വൻശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാക്കി വരുന്നതേയൂള്ളൂ. ഇതിനായി വജ്രാഭരണ രംഗത്തെ വിദഗ്ധരെ വിളിച്ചുവരുത്തിയിട്ടുണ്ട്.

ഇപ്പോൾ കണ്ടെത്തിയ കണക്ക് അന്തിമമല്ലെന്നും രേഖകളെല്ലാം വിശദമായി പരിശോധിച്ചു കഴിയുമ്പോൾ വലിയ വ്യത്യാസം വന്നേക്കാമെന്നുമാണു റിപ്പോർട്ട്. മാത്രമല്ല, ശശികലയുടെ കുടുംബാംഗങ്ങളുടെ പേരിൽ നിരവധി വ്യാജ കമ്പനികൾ രൂപീകരിച്ചിരിക്കുന്നതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ധാരാളം രേഖകളും കണ്ടെടുത്തവയിൽപ്പെടുന്നു. ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അഞ്ചു ദിവസമാണു വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. തമിഴ്നാട്, പുതുച്ചേരി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിലായിരുന്നു പരിശോധന. ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരൻ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാർട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആർ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു.

ജയലളിതയുടെ വിൽപത്രം തേടിയാണു റെയ്ഡ് എന്ന അഭ്യൂഹം ശക്തമാണ്. നോട്ട് നിരോധനത്തിനു ശേഷമുള്ള ‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണു റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. നാനൂറിലേറെപ്പേരെ ചോദ്യം ചെയ്തതായാണു വിവരം. അതിനിടെ, ജയ ടിവി എംഡിയും ശശികലയുടെ ബന്ധു ജെ.ഇളവരശിയുടെ മകനുമായ വിവേക് ജയരാമൻ തിങ്കളാഴ്ച വൈകുന്നേരം നുങ്കംബാക്കത്തെ ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗത്തിന്റെ ഓഫിസിലെത്തി. റെയ്ഡിനോട് അനുബന്ധിച്ചു പിടിച്ചെടുത്ത രേഖകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ ഒപ്പിടാനാണു വിവേക് എത്തിയതെന്ന് അധികൃതർ അറിയിച്ചു.