സോൾ∙ ദക്ഷിണ കൊറിയയിലേക്കു കടക്കാൻ ശ്രമിച്ച സ്വന്തം സൈനികനെ ഉത്തരകൊറിയ വെടിവച്ചു വീഴ്ത്തി. നാൽപത് റൗണ്ട് വെടിവയ്ക്കുകയും അഞ്ചു തവണ മർദിക്കുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയൻ സേന അറിയിച്ചു. തിങ്കളാഴ്ച പാൻമുൻജോം പ്രവിശ്യയിലാണു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ സൈനികൻ ദക്ഷിണ കൊറിയയിൽ ചികിൽസയിലാണ്.
ഉത്തര കൊറിയൻ അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികനെതിരെ വെടിവയ്പ്പുണ്ടായത്. വാഹനത്തിലെത്തിയ സൈനികൻ ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി നീങ്ങിയതോടെയായിരുന്നു വെടിവയ്പ്പ്. കെട്ടിടത്തിന്റെ മറവിലൊളിച്ച ഇയാളെ പിന്നീട് ദക്ഷിണ കൊറിയൻ സേന രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സൈനികന്റെ നില അതീവ ഗുരുതരമാണ്.
അതേസമയം, ഉത്തര കൊറിയയുടെ അതിർത്തി രക്ഷാസേനയിൽ ഉൾപ്പെടുന്ന സൈനികനല്ല പിടിയിലായതെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തൽ. സൈനിക യൂണിഫോമിൽനിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു പ്രതികരിക്കാൻ ഉത്തര കൊറിയ ഇതുവരെ തയാറായിട്ടില്ല. ഇരു കൊറിയകളുടെയും സൈന്യം മുഖാമുഖം നിൽക്കുന്ന അതിസുരക്ഷാ മേഖലയാണു പാൻമുൻജോം. യുഎസിന്റെ നേതൃത്വത്തിലുള്ള യുഎൻ കമാൻഡ് (യുഎൻസി) ആണ് ഇവിടെ സുരക്ഷ നിർവഹിക്കുന്നത്.