Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം; കിമ്മിന്റെ പരീക്ഷണമെന്ന് അഭ്യൂഹം

South-Korea-Quake ദക്ഷിണ കൊറിയയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് കെട്ടിടങ്ങളുടെ ചുമരിടിഞ്ഞപ്പോൾ. ചിത്രം: എപി

സോൾ∙ ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ വൻ തീവ്രതയോടെ ഭൂമി വിറ കൊണ്ടു. റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയെ വിറപ്പിച്ചത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പമാണിത്.

ആദ്യ ഭൂകമ്പത്തിനു ശേഷം 4.3 തീവ്രതയുള്ള ഭൂകമ്പം ഉൾപ്പെടെ തുടർപ്രകമ്പനങ്ങളുമുണ്ടായി. ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങൾ പലപ്പോഴും മേഖലയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അപ്രതീക്ഷിത ഭൂകമ്പം അനുഭവപ്പെട്ടതോടെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവപരീക്ഷണം നടത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

അടുത്ത കാലത്തു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അമേരിക്ക–ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസവും നടത്തിയിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ദക്ഷിണ കൊറിയയുടെ ഭീഷണിയുണ്ടായിരുന്നു.

ഉച്ചയ്ക്കു രണ്ടരയോടെയുണ്ടായ ഭൂകമ്പനത്തിൽ തലസ്ഥാനമായ സോളിൽ ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുറമുഖ നഗരമായ പോഹാങ്ങിൽ നിന്നു 9.3 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നു 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളിൽ ഉൾപ്പെടെ കെട്ടിടങ്ങൾ വിറച്ചു. ഏഴു പേർക്കു പരുക്കേറ്റു.

പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. പല കെട്ടിടങ്ങളുടെയും ചുമരുകൾ പിളര്‍ന്ന നിലയിലാണ്. ചിലയിടത്ത് റോഡുകളിലേക്ക് ചുമരുകൾ തകർന്നു വീണു. ജനൽച്ചില്ലുകൾ തകർന്നു. റോഡുകളും വിണ്ടുകീറിയിട്ടുണ്ട്. കെട്ടിടങ്ങൾ വിറയ്ക്കുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെയും വിഡിയോദൃശ്യങ്ങളും പുറത്തുവന്നു.

എന്താണു സംഭവമെന്നറിയാൻ ജനങ്ങൾ പരിഭ്രാന്തി പൂണ്ടതോടെ രാജ്യത്തെ ആശയവിനിമയ സംവിധാനങ്ങൾ കുറച്ചുസമയത്തേക്ക് പ്രവർത്തനരഹിതമായി. കൊറിയൻ പെനിൻസുലയിൽ പൊതുവേ ഭൂകമ്പ സാധ്യത കുറവാണ്. എന്നാൽ ഭൂമിക്കടിയിലുണ്ടാകുന്ന ചലനങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ നടത്തുന്നതിന്റെ ആദ്യസൂചന അങ്ങനെയാണു ലഭിക്കുന്നത്.

ആസിയാൻ ഉച്ചകോടി കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ പ്രസിഡന്റ്  മൂൺ ജെ.ഇൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തെ ആണവറിയാക്ടറുകളെല്ലാം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. സൂനാമി മുന്നറിയിപ്പുകളും നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും രാജ്യത്തുണ്ടായിരുന്നു. സെപ്റ്റംബറിൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.