Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയും മന്ത്രി ചന്ദ്രശേഖരനും വേദി പങ്കിട്ടു; ചിരിച്ചും പറഞ്ഞും

cm അഗളിയിൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.ചന്ദ്രശേഖരനും വേദിയിൽ സ്വകാര്യ സംഭാഷണത്തിൽ. ചിത്രം: ധനേഷ് അശോകൻ

പാലക്കാട്∙ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ. ചന്ദ്രശേഖരനും ആദ്യമായി വേദിപങ്കിട്ടു. അട്ടപ്പാടി മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ഇരുവരും വിവാദപരാമർശങ്ങൾ ഒന്നും നടത്തിയില്ല.

മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐയുടെ നിലപാടിനെ അസാധാരണം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. വേദിയിൽ അടുത്തടുത്ത് ഇരുന്ന ഇരുവരും സംസാരിക്കുന്നതിനും ചിരിക്കുന്നതിലും പിശുക്ക് കാണിച്ചില്ല. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. ഫയൽ നീക്കുന്നതിലെ കാലതാമസം അഴിമതിയിലേക്ക് നയിക്കുന്നതിനാൽ ഫയലുകൾ ഉദ്യോഗസ്ഥർ എത്രനാൾ കൈവശം വച്ചു എന്ന് അറിയാൻ സംവിധാനം ഉണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

തലമുറകളായി അനുഭവിച്ച ഒറ്റപ്പെടലിനുള്ള പരിഹാരമാണു സംവരണം അതിനാൽ കേരളത്തിലോ രാജ്യത്തോ അത് ഒഴിവാക്കാൻ കഴിയില്ല. അവഗണന അനുഭവിച്ചവർക്കുള്ള കൈത്താങ്ങ് തുടരണം. സംവരണം വേണ്ടെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ പ്രതിപക്ഷം ഉൾപ്പെടെ എല്ലാ കക്ഷികളും എതിർത്തതാണ്. നിലവിലെ സംവരണം തുടരുമ്പോൾ തന്നെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കത്തിന് നിശ്ചിത ശതമാനം നൽകണം. പിന്നാക്ക വിഭാഗത്തിന്റെ സംവരണം വർധിപ്പിച്ചിട്ടാണ് ദേവസ്വം ബോർഡിൽ മുന്നാക്കത്തിലെ പിന്നാക്ക വിഭാഗത്തിന് സംവരണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിൽ പ്രകൃതി ക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം റിപ്പോർട്ട് കിട്ടിയാലുടൻ നൽകുമെന്നും എന്നാൽ സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. 

എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ, ജില്ലാ പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷമി ശ്രീകുമാർ, ജ്യോതി അനിൽകുമാർ, രചന രാമചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, സബ്കലക്ടർ ജെറമിക് ജോർജ്, സൂപ്രണ്ടിങ് എൻജിനീയർ ദിലീപ് ലാൽ, കെ. രാജൻ, വി.ആർ. രാമകൃഷ്ണൻ, മുഹമ്മദ് ജാക്കിർ, പി. ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു.

related stories