കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ ഇളവു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.
ഏഴു ദിവസത്തേക്കു പാസ്പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിന്റെ പാസ്പോർട്ട് വിട്ടുനൽകണമെന്നു നിർദേശിച്ച കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നൽകണമെന്നും ആവശ്യപ്പെട്ടു.
ഹർജിയിൽ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ദുബായില്‍ പോകാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും ഉൾപ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്. പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 11 പേരാണു പ്രതികൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.
നടി ആക്രമണ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.