പട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി. മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷനും ഉജിയര്‍പുര്‍ എംപിയുമായ നിത്യാനന്ദ് റായിയാണ് മുന്നറിയിപ്പ് നൽകിയത്.
സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. ‘ദരിദ്ര്യ കുടുംബത്തില്‍ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാല്‍ മുറിച്ചു കളയണം.’– നിത്യാനന്ദ് പറഞ്ഞു.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാർ മോദിയെ വേദിയിലിരുത്തിയാണ് നിത്യാനന്ദ് പ്രസംഗിച്ചത്. പ്രസംഗം വിവാദമായതോടെ, ആക്രമണത്തിനുള്ള ആഹ്വാനമല്ല പ്രധാനമന്ത്രിയുടെ പ്രചോദനാത്മക ജീവിതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നിത്യാനന്ദ് പിന്നീട് വിശദീകരിച്ചു. വൈശാലി സമുദായത്തിലെ പ്രമുഖ നേതാവാണു നിത്യാനന്ദ്. 2016 ഡിസംബറിലാണ് ബിഹാറിലെ പാർട്ടി മേധാവിയായത്.