Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ ഭരണത്തിൻ കീഴിൽ സിപിഎമ്മുകാർക്കും രക്ഷയില്ല: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ആര്‍എസ്എസിനും ബിജെപിക്കും താങ്ങും തണലുമായി മാറിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം നഗരസഭാ മേയര്‍ സിപിഎമ്മുകാരനായിട്ടും അദ്ദേഹത്തെ ആക്രമിച്ച ആര്‍എസ്എസ്, ബിജെപി അക്രമികളെ അറസ്റ്റു ചെയ്യാതെ പൊലീസ് ഉരുണ്ടു കളിക്കുന്നു. കഴക്കൂട്ടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു.

മുഖ്യമന്ത്രിയുടെ മനസറിഞ്ഞു പെരുമാറുന്ന പൊലീസ്, ആര്‍എസ്എസ് - ബിജെപിക്കാര്‍ക്കു വേണ്ടി എന്തു വിടുപണിയും ചെയ്യാന്‍ തയാറായിരിക്കുകയാണെന്നതിന്റെ തെളിവാണിതൊക്കെ. പിണറായിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ സിപിഎമ്മുകാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണു വന്നു ചേര്‍ന്നിരിക്കുന്നത്. ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിക്കും ഭരണമുന്നണിയുടെ കണ്‍വീനര്‍ക്കും പോലും പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ബിജെപിയുമായി സമരസപ്പെടുന്നു എന്നു യുഡിഎഫ് മുന്‍പു പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു. നാട്ടിലെങ്ങും അക്രമം പടര്‍ന്നു പിടിക്കുകയാണ്. പിടച്ചുപറിയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. ദലിത് പീഡനം വർധിക്കുന്നു. തലസ്ഥാന നഗരിയില്‍ നിരവധി ദിവസങ്ങളായി സംഘര്‍ഷമാണ്. പൊലീസിനു സ്ഥിതി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

related stories