ന്യൂഡൽഹി ∙ രണ്ടു മാസത്തിലധികം നീണ്ടുനിന്ന ദോക് ലാം സംഘർഷാവസ്ഥ ഇന്ത്യയ്ക്ക് പാഠമായി. യുദ്ധഭീതി പരത്തി ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ മുഖാമുഖമെത്തിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. അടിയന്തര സാഹചര്യങ്ങളിൽ സൈനിക ട്രൂപ്പുകളുടെ മുന്നേറ്റത്തെ സഹായിക്കുന്ന വിധത്തിൽ അതിർത്തി പ്രദേശങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാൻ പ്രത്യേക നിർദ്ദേശപ്രകാരം സൈന്യത്തിലെ എൻജിനീയറിങ് വിഭാഗം നീക്കം തുടങ്ങി
ഇതിനായി റോഡ് നിർമാണത്തിനു സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങൾക്കായി ഓർഡർ നൽകിക്കഴിഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. പർവതങ്ങളും മലകളും തുരക്കാനുള്ള യന്ത്രങ്ങൾ ഉൾപ്പെടെയാണിത്. ഇവയുൾപ്പെടെ റോഡ് നിർമാണത്തെ ത്വരിതപ്പെടുത്തുന്ന നടപടികളാണ് എൻജിനീയറിങ് വിഭാഗം നടത്തുന്നത്.
ആയിരത്തിലധികം അത്യാധുനിക മൈൻ ഡിറ്റക്ടറുകൾക്കും ഓർഡൽ നൽകിക്കഴിഞ്ഞു. നിർമാണ സാമഗ്രികൾ ഉയരമേറിയ പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള നൂറിലധികം എക്സ്കവേറ്ററുകൾക്കും ഓർഡർ നൽകി. അതിർത്തി പ്രദേശങ്ങളിൽ അൻപതോളം ചെറു പാലങ്ങളും നിർമിക്കും.