Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂനിയർ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗപ്പെടുത്തി; കേണൽ അറസ്റ്റിൽ

Protest

ഷിംല∙ ജൂനിയർ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ കേണൽ അറസ്റ്റിൽ. ഷിംല സൈനിക പരിശീലന കമാൻഡിലെ ലഫ്റ്റനന്റ് കേണലിന്റെ മകളാണു പീഡനത്തിനിരയായത്. തിങ്കളാഴ്ച കേണലിന്റെ വീട്ടിലായിരുന്നു സംഭവം. ഇരുപത്തിയൊന്നുകാരി പെൺകുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. കേണൽ അറസ്റ്റിലായെന്ന വാർത്ത എസ്പി സൗമ്യ സാംബശിവൻ സ്ഥിരീകരിച്ചു. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയേക്കും.

സംഭവസമയത്തു കേണലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്തും കേസിൽ പ്രതിയാണ്. എന്നാൽ ഇദ്ദേഹത്തെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. നവംബർ 19ന് പെണ്‍കുട്ടിയെയും പിതാവിനെയും കേണൽ ഷിംല ഗേയ്റ്റി തിയേറ്ററിൽ പരിപാടിക്കു ക്ഷണിച്ചിരുന്നു. ഇവിടെയെത്തിയ പെൺകുട്ടിയോടു മോഡലിങ് രംഗത്തേക്കു കടക്കുന്നതിനു നിർദേശിക്കുകയും ചെയ്തു.

പിറ്റേദിവസം മുംബൈയിലുള്ള മകൾക്ക് അയക്കാനാണെന്നു പറഞ്ഞു പെൺകുട്ടിയുടെ ചിത്രങ്ങളും കേണൽ ചോദിച്ചുവാങ്ങി. മോഡലിങ് രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയയുടൻ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. കേണലിന്റെ സുഹൃത്തും പീഡനത്തിൽ പങ്കാളിയായി. വിവരം പുറത്തുപറഞ്ഞാൽ പിതാവിന്റെ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.