ആലപ്പുഴ∙ അപ്രായോഗിക മുദ്രാവാക്യങ്ങളുടെ പ്രചാരകരായി മോദി സർക്കാർ മാറിയെന്നു കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എംപി. ഈ തിരിച്ചറിവ് മാത്രംമതി കോൺഗ്രസിനു ഗുജറാത്തില്‍ അധികാരത്തിലെത്താന്‍. കേരളത്തില്‍ സിപിഎമ്മിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ള ഘടക കക്ഷികൾ സ്വയം പുറത്തു വരണം. അധികം താമസിയാതെ ഇടതുസര്‍ക്കാരിന്റെ പൊള്ളത്തരം ജനങ്ങൾക്കു ബോധ്യപ്പെടുമെന്നും ആലപ്പുഴയില്‍ മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാരിന്റെ കോട്ടങ്ങളല്ല മറിച്ചു സുസ്ഥിര ഭരണ ബദൽ മുൻനിർത്തിയാണ് ഗുജറാത്തിൽ കോൺഗ്രസ് തിരിഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടുപതിറ്റാണ്ടു ഭരിച്ചിട്ടും ബിജെപി സർക്കാർ ഗുജറാത്തിലെ ജനങ്ങൾക്കായി ഒന്നും ചെയ്തില്ല. ഇക്കാരണം ഒന്നുമതി കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താൻ. വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചുമാണു കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നത്. അതിനുള്ള അംഗീകാരമാണ് ഹാർദിക് പട്ടേൽ അടക്കമുള്ള യുവാക്കൾ പാർട്ടിക്കു നല്‍കിയ പിന്തുണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഭരണ മുന്നണിയിലെ ഭിന്നത മുതലെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായം പറയേണ്ട സമയം ആയിട്ടില്ല. പക്ഷേ ബുദ്ധിമാന്മാരായ കേരളത്തിലെ ജനങ്ങൾ ഭരണത്തെ തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ ഇടതുസർക്കാരിന്റെ പൊള്ളത്തരം ജനങ്ങൾക്കു ബോധ്യപ്പെടുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച സച്ചിൻ പൈലറ്റ്, അസംതൃപ്തരായ ഘടകകക്ഷികൾ ഇടതുമുന്നണിയിൽനിന്ന് പുറത്തുവരണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ പങ്കെടുക്കാനാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിൻ പൈലറ്റ് ആലപ്പുഴയില്‍ എത്തിയത്.