കയ്റോ ∙ ഈജിപ്തിലെ വടക്കൻ സിനായിൽ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്നു വ്യക്തമായ സൂചന. ആക്രമണത്തിനെത്തിയത് 25–30 പേരുടെ സംഘമാണെന്നും ഇവരുടെ കയ്യിൽ ഐഎസിന്റെ പതാക ഉണ്ടായിരുന്നതായും സർക്കാർ വെളിപ്പെടുത്തി. അതിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി ഉയർന്നു. ഇതിൽ 27 പേർ കുട്ടികളാണ്. 128 പേർക്കു പരുക്കേറ്റു.
ഇസ്രയേൽ– പലസ്തീൻ അതിർത്തി മേഖലയായ ബിൽ അൽ അബ്ദ് പട്ടണത്തിലെ അൽ – റൗദ മുസ്‌ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയുടെ സമയത്തു സ്ഫോടനം നടത്തിയ ശേഷം പിന്നാലെ അഞ്ചു വാഹനങ്ങളിലെത്തിയ അക്രമികൾ ശേഷിച്ചവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മുഖാവരണമണിഞ്ഞാണ് ഭീകരരിൽ ചിലർ ആക്രമണത്തിനെത്തിയത്. പട്ടാളയൂണിഫോമിനു സമാനമായിരുന്നു എല്ലാവരുടെയും വേഷം.
പള്ളിയിൽ സ്ഫോടനം നടത്തിയ ശേഷം പ്രധാന വാതിലും 12 ജനാലകളും കേന്ദ്രീകരിച്ച് ഭീകരർ നിലയുറപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയവരെയെല്ലാം വെടിവച്ചു വീഴ്ത്തി. ഓട്ടമാറ്റിക് റൈഫിളുകൾ ഉപയോഗിച്ചായിരുന്നു വെടിവയ്പെന്നും ദൃക്സാക്ഷികളെയും പരുക്കേറ്റവരെയും ഉദ്ധരിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് വ്യക്തമാക്കി. പ്രാർഥനയ്ക്കെത്തിയവരുടെ ഏഴുവാഹനങ്ങളും ഭീകരർ തീവച്ചു നശിപ്പിച്ചു. പരുക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസുകൾക്കു നേരെയും സംഘം വെടിയുതിർത്തു. സ്ഫോടനത്തിൽ പള്ളിക്കും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്മേൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കി. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടു. അവരുടെ വാഹനങ്ങളും സേന തകർത്തിട്ടുണ്ട്. വടക്കൻ സിനായിയോടു ചേർന്ന ഭീകരതാവളങ്ങളിൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമർ എൽ–റെഫായ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകർത്തു. അവരുടെ ആയുധശേഖരങ്ങളെയും തങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്നും റെഫായ് അറിയിച്ചു. ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്.
അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭീകരർക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. പള്ളിയുടെ പരിസര പ്രദേശങ്ങളിൽ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പർവതമേഖലകൾ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം. ചിതറിയോടിയ ഭീകരർക്ക് അഭയം നൽകില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കയ്റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കർശനമാക്കി.
2011ൽ പ്രസിഡന്റ് ഹുസ്നി മുബാറക് ജനകീയ പ്രക്ഷോഭത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മേഖലയിൽ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഭീകരാക്രമണത്തിൽ ഇന്ത്യയും യുഎസും ഇസ്രയേലും ഉൾപ്പെടെ അനുശോചനം അറിയിച്ചു. സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തരം അക്രമങ്ങൾ ഭീകരമാണെന്നും അതേസമയം ഭീരുത്വം നിറഞ്ഞതാണെന്നും ട്വീറ്റ് ചെയ്തു. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സൈനിക നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ രാജ്യാന്തര തലത്തിൽ കൂട്ടായ്മയുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഹുസ്നി മുബാറക് പുറത്താക്കപ്പെട്ട ശേഷം ഈജിപ്തിലെ വടക്കൻ സിനായിൽ ഭീകരസംഘടനകൾ പിടിമുറുക്കുകയായിരുന്നു. വിവിധ ആക്രമങ്ങളിലായി എഴുന്നൂറോളം സൈനികർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.