തിരുവനന്തപുരം∙ മന്ത്രിതലസമിതി ഡിസംബർ 11, 12 തീയതികളിൽ നീലക്കുറിഞ്ഞി സങ്കേതം സന്ദർശിക്കും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.രാജു, എം.എം.മണി എന്നിവരാണു കൊട്ടാക്കമ്പൂർ മേഖലയിൽ സന്ദർശനം നടത്തുക. കയ്യേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ചു സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണു സന്ദർശനം.
11–ാം തീയതി കുറിഞ്ഞി സങ്കേതവും 12ന് പട്ടയപ്രശ്നം ഉന്നയിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയുമാണ്. കുറിഞ്ഞി സങ്കേതത്തിനായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളുമുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. വ്യാപകമായ കയ്യേറ്റവും ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം, സെറ്റിൽമെന്റ് ഒാഫിസറായ ദേവികുളം സബ്കലക്ടറുമായി സഹകരിക്കണമെന്നും മന്ത്രിമാർ സ്ഥലവാസികളോട് ആവശ്യപ്പെടും.