Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്കു ഞെട്ടലായി പുതിയ സർവേ ഫലം

Narendra Modi, Rahul Gandhi

അഹമ്മദാബാദ് ∙ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആവേശം തണുപ്പിക്കുന്നതിനിടെ, ബിജെപിക്കു തിരിച്ചടിയായി പുതിയ സർവേ ഫലവും. കോൺഗ്രസിനു കൂടുതൽ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നുമാണു വിലയിരുത്തൽ. 

ഗുജറാത്തി മനസ്സിലും ഓഖി

നൂറ്റൻപതിലേറെ സീറ്റുകളോടെ വൻവിജയം കാത്തിരിക്കുന്ന ബിജെപിക്കു തിരിച്ചടിയായി എബിപി (സിഎസ്ഡിഎസ് - ലോക്നീതി) സർവേ. ആദ്യ സർവേ ഫലങ്ങൾ ബിജെപിക്കു നൂറിനുമേൽ സീറ്റുകൾ കിട്ടാൻ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാൽ, നവംബർ അവസാനവാരം നടത്തിയ സർവേയിൽ സീറ്റ് നൂറിൽ താഴേക്കു പോയി; 91– 99 സീറ്റ് വരെ. കോൺഗ്രസിന് 86 സീറ്റ് വരെ ലഭിക്കാം. നേരത്തേ നടത്തിയ മറ്റ് അഭിപ്രായ സർവേകളിലെ ഫലങ്ങൾ ഇങ്ങനെ: 

∙ ടൈംസ് നൗ – വിഎംആർ 118–134 (ബിജെപി), 40–61 (കോൺഗ്രസ്) 

∙ ഇന്ത്യാ ടുഡെ – ആക്സിസ് 115– 125 (ബിജെപി), 57–65 (കോൺഗ്രസ്) 

ശതമാനക്കണക്കിൽ കോൺഗ്രസ് മുന്നേറ്റം

വോട്ടുശതമാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്-ലോക്നീതി) സർവേയുടെ വിലയിരുത്തൽ. ഇരുപാർട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സർവേ പറയുന്നു. മുൻ സർവേകളിൽ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു 

∙ ടൈംസ് നൗ (ഒക്ടോബർ അവസാനവാരം) – 52% (ബിജെപി), 37% (കോൺഗ്രസ്). 

ഇന്ത്യാ ടുഡെ (ഒക്ടോബർ അവസാനവാരം) – 48% (ബിജെപി), 38% (കോൺഗ്രസ്). 

2012ൽ 3.8 കോടി വോട്ടർമാരിൽ 72 ശതമാനം പേർ ബൂത്തിലെത്തിയപ്പോൾ ബിജെപിക്കു 47.85 ശതമാനവും കോൺഗ്രസിനു 38.9 ശതമാനവും വോട്ടാണ് നേടാനായത്. ബിജെപി 115 സീറ്റിലും കോൺഗ്രസ് 61 സീറ്റിലും ജയിച്ചുകയറി. ഇത്തവണ ആകെ വോട്ടർമാർ 4.35 കോടിയാണ്. ബിജെപിയുടെ അഞ്ചു ശതമാനത്തോളം വോട്ടുകൾ കോൺഗ്രസ് പക്ഷത്തേക്കു മറിയുന്നുവെന്നതിന്റെ സൂചനയാണു പുതിയ സർവേ ഫലങ്ങൾ നൽകുന്നത്. ബിജെപിയുടെ വോട്ടിൽ എട്ടു ശതമാനം വരെ കുറയാനിടയുണ്ടെന്ന് ഒക്ടോബർ ആദ്യം ആർഎസ്എസ് തന്നെ നടത്തിയ സർവേയിൽ മുന്നറിയിപ്പു നൽകിയിരുന്നു.

ജയിച്ചുകയറിയ 1995 മുതലുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി 40 ശതമാനമായിരുന്നു ബിജെപിയുടെ ജനസമ്മതി. 95ൽ 121 സീറ്റ് (42.5%), 98ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ 117 സീറ്റ് (44.8%), 2002ൽ 127 സീറ്റ് (49.85%), 2007ൽ 117 സീറ്റ് (49.12 %), 2012ൽ 115 സീറ്റ് (47.85 %). എന്നാൽ കോൺഗ്രസിന് ഇക്കാലങ്ങളിൽ വോട്ട് അടിത്തറ ശരാശരി 30 ശതമാനമായിരുന്നു. 2002ൽ മാത്രമാണ് അതു 39 ശതമാനമായത്.

പുതിയ സർവേയിൽ, 30 വയസ്സിൽ താഴെയുള്ളവരിൽ കൂടുതലും ബിജെപിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുമ്പോൾ മധ്യവയസ്കർക്കു കോൺഗ്രസിനോടാണു താൽപര്യം. ആകെ വോട്ടർമാരിൽ 65 ശതമാനത്തോളം പേർ 35 വയസ്സിൽ താഴെയുള്ളവരാണ്. 

ഭാവിയെപ്പറ്റി മോദിക്കു മൗനം: രാഹുൽ

ഗുജറാത്തിന്റെ ഭാവിക്കായി പുതിയ പദ്ധതികളൊന്നും മുന്നോട്ടുവയ്ക്കാനില്ലാത്തതു കൊണ്ടാണു കോൺഗ്രസിനെക്കുറിച്ചു മോദി വാതോരാതെ പറയുന്നതെന്നു രാഹുൽ ഗാന്ധി. ‘ഈ തിരഞ്ഞെടുപ്പ് ഗുജറാത്തിന്റെയും ജനങ്ങളുടെയും ഭാവി തീരുമാനിക്കാനുള്ളതാണ്. കഴിഞ്ഞദിവസം അദ്ദേഹം പ്രസംഗിച്ചതിൽ കൂടുതലും കോൺഗ്രസിനെക്കുറിച്ചും എന്നെക്കുറിച്ചുമാണ്’’– കച്ചിലെ അൻജാറിൽ തിരഞ്ഞെടുപ്പു യോഗത്തിൽ രാഹുൽ അഭിപ്രായപ്പെട്ടു. ‘അധികാരത്തിലെത്തിയാൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ ഏതു തീരുമാനവുമെടുക്കൂ. ജനങ്ങളെ കേൾക്കാതെ, മനസ്സിലാക്കാതെ കോൺഗ്രസ് മുഖ്യമന്ത്രി തീരുമാനമെടുക്കില്ലെന്നും രാഹുൽ പറഞ്ഞു.