തൊടുപുഴ∙ പിഞ്ചു കുഞ്ഞുങ്ങളെയടക്കം ഇറക്കിവിട്ട് വീട് പാർട്ടി ഓഫിസാക്കിയ സംഭവത്തിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയൻ, അനൂപ്, അഭിലാഷ് എന്നിവർക്കെതിരെയാണു കേസെടുത്തത്. മുരുക്കടി ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ - ശശികല ദമ്പതികളെയും ഇവരുടെ മൂന്നരയും രണ്ടും വയസ്സുള്ള പെൺകുഞ്ഞുങ്ങളെയുമാണ് ഇറക്കിവിട്ടത്. ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.
സംഭവം ഇങ്ങനെ: മാരിയപ്പനും മുത്തുവും (മുഹമ്മദ് സൽമാൻ) ബന്ധുക്കളാണ്. വീട്ടിൽ മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. വീട് നൽകാമെന്നു മുത്തച്ഛൻ വാക്കു നൽകിയിരുന്നതായി മാരിയപ്പൻ പറയുന്നു. മാരിയപ്പന്റെ വിവാഹം കഴിഞ്ഞതോടെ മുത്തുവും മാരിയപ്പനും തമ്മിൽ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമായി. തർക്കം മൂത്തതോടെ മുത്തു സിപിഎമ്മുകാരെ സമീപിച്ചു. മാരിയപ്പൻ സിപിഐക്കാരെയും സമീപിച്ചു.
മാരിയപ്പനു സംരക്ഷണം നൽകാനായി കഴിഞ്ഞ ദിവസം സിപിഐക്കാർ വീടിനു മുന്നിൽ കൊടി നാട്ടി. പിന്നീടു നേതാക്കൾ ഇടപെട്ടു കൊടി മാറ്റി. ശശികല പീരുമേട് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. അപ്പോഴേക്കും വീട് പാർട്ടി ഓഫിസായെന്നും ബ്രാഞ്ച് സെക്രട്ടറി മർദിച്ചു പുറത്താക്കിയെന്നും മാരിയപ്പനും ശശികലയും പറഞ്ഞു.