പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമർദം (ഡിപ്രഷൻ) ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവെന്നു കാലാവസ്ഥാ നിരീക്ഷകർ. എന്നാൽ കാറ്റും മഴയും ഉണ്ടാകുമെന്നതിനാൽ കേരളം ഒഴികെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കാലാവസ്ഥാ വകുപ്പിനു കീഴിലുള്ള റീജനൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ ഫോർ ട്രോപ്പിക്കൽ സൈക്ലോൺസ് ഓവർ നോർത്ത് ഇന്ത്യൻ ഓഷ്യൻ (ആർഎസ്എംസി) ജാഗ്രതാ മുന്നറിയിപ്പു നൽകി.
ഇതു സംസ്ഥാനത്തെ കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും തെക്കൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരുമെന്നതിനാൽ കേരള തീരത്തും ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തു നൽകിയതുപോലെ തമിഴ്നാട്, ആന്ധ്ര, ഒഡീഷ, ബംഗാൾ, ആൻഡമാൻ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ദുരന്തനിവാരണ അതോറിറ്റി, പ്രതിരോധ വകുപ്പ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ദൂരദർശൻ, വാർത്താ ഏജൻസികൾ, റെയിൽവേ എന്നിവയ്ക്കുള്ള സന്ദേശങ്ങളും ഫാക്സുകളും ബുധനാഴ്ച 2.30 മുതൽ നൽകിത്തുടങ്ങി.
കാറ്റ് വീശുമെന്നതിനാൽ കടലിൽ പോകുന്നതിൽനിന്നു മൽസ്യത്തൊഴിലാളികളെ വിലക്കുന്നതാണു ശാസ്ത്രജ്ഞയായ നീത കെ. ഗോപാൽ തയാറാക്കിയ നിർദേശങ്ങളിൽ പ്രധാനം. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ 11 പത്രക്കുറിപ്പുകളാണ് ഈ കേന്ദ്രം തയാറാക്കിയത്. ബംഗാൾ ഉൾക്കടലിലെ ചുഴലികൂടി കണക്കിലെടുത്തുള്ള സംയുക്ത കുറിപ്പുകളായിരുന്നു ഇവയിൽ പലതും.
ഗൾഫ് മേഖലയിൽ നിന്നുള്ള ഈർപ്പം കുറഞ്ഞ ചൂടുകാറ്റായ പശ്ചിമ വാതങ്ങൾ (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) ആണ് ഈ അതീവ ന്യൂനമർദത്തെ ചുഴലിയായി ഉയരാതെ പിടിച്ചു നിർത്തുന്നത്. തെലങ്കാന വരെ ഈ വരണ്ട കാറ്റ് എത്തുന്നുണ്ടെന്ന് യുഎസിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ പറയുന്നു.
ഗുജറാത്ത് തീരത്ത് എത്തിയപ്പോഴേക്കും ഓഖിയെ ദുർബലമാക്കിയ വെർട്ടിക്കൽ വിൻഡ് ഷിയർ എന്ന പ്രതിഭാസം ഈ ന്യൂനമർദത്തെയും ശക്തമാകാൻ അനുവദിക്കില്ലെന്നാണ് ടൈഫൂൺ സെന്ററിന്റെ നിഗമനം. ചുഴലി എന്ന മേഘഗോപുരത്തിന്റെ മുകളിലേക്കു കടൽപ്പരപ്പെന്ന താഴത്തെ നിലയിൽ നിന്നു വീശുന്ന കാറ്റാണ് വിൻഡ് ഷിയർ. ഇതിന്റെ വേഗം കൂടുമ്പോൾ ചുഴലികൾ ദുർബലമാകുന്നതാണ് പതിവ്. ഈ ന്യൂനമർദം നാശം വിതയ്ക്കില്ലെന്ന് അർഥമില്ല. വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഴയും കാറ്റും കിഴക്കൻ തീരത്തു പ്രതീക്ഷിക്കാം.