തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോൾ കൃത്യമായ അവലോകനം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വിളിച്ചില്ലെന്ന് പിണറായി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അദ്ദേഹം വിവരമന്വേഷിച്ചിരുന്നു. കേരളത്തോടുള്ള സമീപനത്തിന്റെ ഭാഗമാണിത്. ഇടതുസർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള സമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്നും പിണറായി ആരോപിച്ചു. ചില മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്താൻ നുണകൾ കെട്ടിച്ചമച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നത് മുഖ്യമന്ത്രിക്കു സഞ്ചരിക്കാനല്ല. കേരളത്തിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വിഐപികൾ എത്തുമ്പോൾ സുരക്ഷ ഒരുക്കുന്നതിനാണിത്. അതിന് ആധുനിക സജ്ജീകരണങ്ങൾ വേണം. സുരക്ഷ ഭീഷണിയുള്ള സ്ഥലങ്ങളിൽ ഇതിനു മുൻപും സഞ്ചരിച്ചിട്ടുള്ളയാളാണ് താനെന്നും പിണറായി വിജയൻ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയോടു വിവരങ്ങൾ തേടിയെങ്കിലും പിണറായിയെ അദ്ദേഹം വിളിച്ചിരുന്നില്ല. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി നിർമല സീതാരാൻ തിരുവനന്തപുരത്തെത്തി മൽസ്യത്തൊഴിലാളികളെ കാണുകയും ചെയ്തിരുന്നു.