രാജ്കോട്ട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ തീരുമാനത്തിലൂടെ നിരവധി പേരുടെ കള്ളപ്പണം വെളുക്കുകയായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജ്യത്തിനു ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തിലെ ജനങ്ങൾ നോട്ടു നിരോധനത്തിൽ വിശ്വസിച്ചത്. അവരുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപെട്ടു. ഗുജറാത്തികൾ അർപ്പിച്ച വിശ്വാസം ഇല്ലാതാക്കുകയായിരുന്നു മോദി. അസാധുവാക്കിയതിൽ 99 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി. ഒട്ടേറെ കള്ളപ്പണം വെളുപ്പിക്കപ്പെട്ടതിനും അഴിമതി വീണ്ടും തളിർത്തതിനുമുള്ള തെളിവാണത്. തൊഴിൽ മേഖലയിലാണ് നോട്ട് അസാധുവാക്കലിന്റെ ഫലം പെട്ടെന്ന് പ്രതിഫലിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും വിനാശകരമായ തീരുമാനമായി ഇതുമാറിയിരുന്നു – മന്‍മോഹൻ സിങ് പറഞ്ഞു.
മോദി ഗുജറാത്തികളെ വഞ്ചിക്കുകയായിരുന്നുവെന്നും മൻമോഹൻ സിങ് ആരോപിച്ചു. രാജ്കോട്ടിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകൾക്കു മുന്നിൽ ക്യൂ നിന്ന് മരിച്ച 100 പേരുടെയും ഓർമകൾക്കു മുന്നിൽ ശിരസ്സുനമിക്കുകയാണ്. നവംബർ എട്ട് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും ഒരു കറുത്ത ദിനമാണെന്ന് വളരെ വിഷമത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും പറയുകയാണ്. നോട്ട് അസാധുവാക്കൽ സംബന്ധിച്ച എല്ലാ രേഖകളും പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടണമെന്നും മന്‍മോഹൻ പറഞ്ഞു.