തളിപ്പറമ്പ്∙ കടകളിൽനിന്നു കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പികൾ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയവർ വീണ്ടും പിടിയിലായി .തൊടുപുഴ കുറ്റിപൂവത്തിങ്കൽ ശ്രീജിത്ത് (35), പൂഞ്ഞാർ ചിറ്റമ്പാറ വീട്ടിൽ ബിനു (38) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയിൽ വച്ച് പിടികൂടിയത്.
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, ആലക്കോട്, പയ്യന്നൂർ, പഴയങ്ങാടി, ശ്രീകണ്ഠപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇവർക്കെതിരെ 20 ഓളം കേസുകളുണ്ട്. ദേശീയപാതയോരത്തും മറ്റും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും രാത്രിയിൽ ക്വിന്റൽ കണക്കിന് കമ്പികൾ കവർച്ച ചെയ്ത് വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി.
ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചയിലാണ് ഇവർ നേരത്തെ പിടിയിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തുകയായിരുന്നു. പ്രതികളെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. മൂന്നുപേർ കൂടി ഇവർക്കൊപ്പമുണ്ടെന്നാണ് സൂചന.