ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വിമാനവാഹിനിക്കപ്പൽ ഇന്നലെമുതൽ ബ്രിട്ടിഷ് റോയൽ നേവിയുടെ ഭാഗമായി. 40 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ പടുകൂറ്റൻ യുദ്ധക്കപ്പൽ ബ്രിട്ടീഷ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയാണ്. ഇന്നലെ പോർട്സ്മൌത്തിലെ നേവൽ ബേസിൽ നടന്ന ചടങ്ങിൽ എലിസബത്ത് രാജ്ഞിതന്നെയാണു സ്വന്തം പേരിലുള്ള വിമാനവാഹിനി രാജ്യത്തിനു സമർപ്പിച്ചത്.
3.1 ബില്യൺ പൗണ്ട് മുടക്കി എട്ടു വർഷംകൊണ്ടു നിർമിച്ച കപ്പലിനു 280 മീറ്ററാണു നീളം. 65,000 ടൺ ഭാരമുള്ള കപ്പലിന്റെ മുകൾപരപ്പിനു നാലേക്കറിലേറെയാണു വിസ്തൃതി.
ജനുവരി മുതൽ പുതിയ യുദ്ധക്കപ്പലിന്റെ കടലിലെ പരിശീലന പരിപാടികൾ ആരംഭിക്കും. പ്രതികൂല കാലാവസ്ഥയിലെ പ്രവർത്തനം വിലയിരുത്താൻ നോർത്ത് അറ്റ്ലാന്റിക്കിലും പിന്നീട് അടുത്ത വർഷം അവസാനത്തോടെ അമേരിക്കൻ നേവിയുമായുള്ള സംയുക്ത നാവിക പരിശീലനത്തിനും ഉപയോഗിക്കും. 2020ൽ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി പൂർണതോതിൽ കപ്പൽ പ്രവർത്തനസജ്ജമാകും. ബ്രിട്ടിഷ് നാവികസേനയുടെ ഫ്ലാഗ്‌ഷിപ്പായാകും ഇനി മുതൽ ‘എച്ച്എംഎസ് ക്യൂൻ എലിസബത്ത്’ അറിയപ്പെടുക.