തിരുവന്നതപുരം∙ കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കായുള്ള തീരത്തിന്‍റെ കാത്തിരിപ്പ് ഒന്‍പതാം ദിവസത്തിലേക്കു കടക്കുമ്പോൾ തീരമേഖലയില്‍ പ്രതിഷേധവും ശക്തമാണ്. തിരുവനന്തപുരം അടിമലത്തുറയിലിലെ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ഐസക്കിനുനേരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. സന്ദര്‍ശനം വൈകിയതും നഷ്ടപരിഹാര പാക്കേജിലെ അപര്യാപ്തതയും ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു സർക്കാർ നൽകുന്നത് തുച്ഛായ നഷ്ടപരിഹാരമാണെന്നും നിലവാരമില്ലാത്ത റേഷനരിയാണ് വിതരണം ചെയ്യുന്നതെന്നും പ്രതിഷേധക്കാർ പരാതിപ്പെട്ടു. ഇതേത്തുടർന്ന് വിഷയം അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
നേരത്തേ, ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും മേഴ്സിക്കുട്ടിയമ്മയെയും മൽസ്യത്തൊഴിലാളികൾ തടഞ്ഞിരുന്നു.
അതിനിടെ കൊച്ചി ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിക്കണമെന്നാവശ്യവുമായി തീരദേശവാസികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയസമരം അഞ്ചാംദിവസവും തുടരുകയാണ്. ഇതിനിടെ, കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെല്ലാനത്തെത്തി. ചെല്ലാനത്തു കടല്‍ഭിത്തിക്കായി തുക അനുവദിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ വീഴ്ചപറ്റി. ഇപ്പോള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണ്. ഇത് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.