Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസും പാക്കിസ്ഥാനും കൈകോർക്കുന്നു: ഗുരുതര ആരോപണവുമായി മോദി

Narendra-Modi-addresses ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

പലൻപുർ (ഗുജറാത്ത്) ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഗുജറാത്തിലെ പലൻപുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസും പാക്കിസ്ഥാനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയർത്തിയത്. തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം സ്വവസതിയിൽ ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം. പാക്ക് സൈന്യത്തിലെ ഡയറക്ടർ ജനറലായിരുന്ന സർദാർ അർഷാദ് റഫീഖ്, അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചു.

മണിശങ്കർ അയ്യരുടെ വീട്ടിൽ ചില കൂടിയാലോചനകൾ നടന്നതായി മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പാക്കിസ്ഥാൻ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവർ കൂടിയാലോചന നടത്തിയെന്നും മോദി ആരോപിച്ചു.

ഇതിനു തൊട്ടടുത്ത ദിവസമാണ് മണിശങ്കർ അയ്യർ എന്നെ നീചനെന്നു വിളിച്ചത്. ഇത് വളരെ ഗൗരവതരമായ വിഷയമാണ്. ഈ യോഗത്തിൽ സർദാർ അർഷാദ് റഫീഖ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു വശത്ത് പാക്ക് സൈന്യത്തിലെ മുൻ ഡയറക്ടർ ജനറൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തുമ്പോൾ, മറുവശത്ത് പാക്കിസ്ഥാനിൽനിന്നുള്ളവർ മണിശങ്കർ അയ്യരുടെ വസതിയിൽ യോഗം സംഘടിപ്പിക്കുന്നു – മോദി ചൂണ്ടിക്കാട്ടി.

ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗുജറാത്തിലെ ജനങ്ങളും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരും മോദിയും അപമാനിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങൾ സംശയമുയർത്തുന്നില്ലേയെന്നും മോദി തിര‍ഞ്ഞെടുപ്പു റാലിയിൽ ചോദിച്ചു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഡിസംബർ 14 ന് രണ്ടാംഘട്ട വോട്ടെടുപ്പു നടക്കാനിരിക്കെയാണ് പാക്കിസ്ഥാനെയും കോൺഗ്രസിനെയും ബന്ധപ്പെടുത്തുന്ന ആരോപണങ്ങളുമായി മോദിയുടെ രംഗപ്രവേശം.

related stories