Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലാഷ് മോബ്: സ്വമേധയാ കേസെടുത്ത് പൊലീസ്; സമൂഹമാധ്യമങ്ങളിൽ‌ നിരീക്ഷണം

Blowback-for-Facebook-U

മലപ്പുറം ∙ എയ്ഡ്സ് ബോധവൽക്കരണത്തിനായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ആറ് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്ക്കെതിരായ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

ഐടി ആക്ടിലെ വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്നും എസ്ഐ ബി.എസ്.ബിനു അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിസംബർ ഒന്നിന് ആരോഗ്യവകുപ്പിന്റെ ജില്ലാതല എയ്ഡ്സ് ബോധവൽക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് ഫ്ലാഷ് മോബ് നടന്നത്. പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. പരിധിവിട്ട പ്രചാരണമാണ് കേസിനു വഴിച്ചത്.

ബിച്ചാൻ ബഷീർ, അനസ് പിഎ, ഹനീഫ ഞാങ്ങാട്ടിരി, സുബൈർ അബൂബക്കർ, സിറോഷ് അൽ അറഫ, അഷ്കർ ഫരീഖ് എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽനിന്നുള്ള പരാമർശങ്ങൾ എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.