തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിനു ശേഷം തിരുവനന്തപുരത്തെ തീരക്കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്നത് ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം. രണ്ടുദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് പ്രവർത്തകരാണ് ചിത്രം പകർത്തിയത്. ചുഴലിക്കാറ്റിനെത്തുടർന്നു വേളിയിലേയും പനത്തുറയിലേയും പൊഴികൾ മുറിഞ്ഞതോടെ നഗരത്തിലെ മാലിന്യത്തോടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മുഴുവൻ കടലിലെത്തി. ഇത് ഏറ്റവും കൂടുതൽ ജൈവസമ്പത്തുള്ള തീരക്കടലിന്റെ അടിത്തട്ടിലാണ് അടിയുന്നത്.
കടലിന്റെ ജൈവവ്യവസ്ഥിതിയെ ഈ മാലിന്യങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ജൈവവ്യവസ്ഥിതിയിലുണ്ടാകുന്ന മാറ്റം അപകടകരമായ ന്യൂനമർദങ്ങൾക്കു വഴിവയ്ക്കാമെന്ന് യുഎൻ ഓഷ്യൻ കോൺഫറൻസിൽ മുന്നറിയിപ്പു നൽകിയിരുന്നതായി എഫ്എംഎൽ ചീഫ് കോ ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.