സിംഗപ്പൂർ∙ 2018ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.5% വളർച്ച രേഖപ്പെടുത്തുമെന്ന് ആഗോള നിക്ഷേപക ബാങ്കായ നോമുറ. 2017ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 5.7% ആയിരുന്നു. മൂന്നാം പാദത്തിൽ ഇത് 6.3% ആയി ഉയർന്നു. നാലാം പാദത്തിൽ 6.7% ആകുമെന്നാണു നോമുറയുടെ വിലയിരുത്തൽ. ഇതോടെ ഈ വർഷം ആകെ 6.2% വളർച്ച കൈവരിക്കാനാകും. 2018ൽ അത് 7.5% ആകുമെന്നും നോമുറ പറയുന്നു.
ചാക്രിക വീണ്ടെടുപ്പിന്റെ വശങ്ങളിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിപ്പോൾ. ഘടനാപരമായ പരിഷ്കാരങ്ങളും വിവേകത്തോടെയുള്ള സൂക്ഷ്മ നയങ്ങളും സർക്കാർ നടപ്പാക്കിവരികയാണ്. ഇതിന്റെ സുവ്യക്തമായ നേട്ടങ്ങൾ ഇപ്പോൾ പറയാനാകില്ല. കാലം മുന്നോട്ടുപോകുമ്പോൾ പോസിറ്റീവായ വളർച്ചയാകും കാണിക്കുകയെന്നും നോമുറയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രധാന അപകടസാധ്യതകളാണ്. എങ്കിലും അടിസ്ഥാനപരമായി നോക്കുമ്പോൾ 2018ന്റെ ആദ്യ പാദത്തിൽ രാജ്യം 7.5 വളർച്ച നേടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.