ലക്നൗ∙ ഉത്തർപ്രദേശിൽ ക്യാൻസർ ബാധിതയായ 16 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ടു പേരാൽ പീഡനത്തിനിരയായ പെൺകുട്ടിയെ സഹായം തേടിയയാളും പീഡിപ്പിച്ചതായാണ് മൊഴി. ലക്നൗവിലെ സരോജിനി നഗർ സ്വദേശിയാണു പെൺകുട്ടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. അഞ്ചു വർഷത്തോളമായി രക്താർബുദത്തിന് ചികിൽസയിലാണ് പെൺകുട്ടി.
സംഭവം ഇങ്ങനെ: ശനിയാഴ്ച വൈകിട്ട് മാർക്കറ്റിലെത്തിയ പെൺകുട്ടിയോടെ പരിചയക്കാരനായ യുവാവായ ശുഭം വീട്ടിലെത്തിക്കാമെന്ന് പറയുകയും ബൈക്കിൽ കയറ്റുകയും ചെയ്തു. തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയുമായി പോയ ശുഭം, സുഹൃത്ത് സുമിത്തുമായി ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി 11 വരെ പീഡനം നീണ്ടു. തുടർന്ന് പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. ഈസമയത്ത് അതുവഴി കടന്നുപോയ പ്രാദേശിക കോൺട്രാക്ടറോട് വിവരം പറയുകയും വീട്ടിലെത്തിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ വീരേന്ദ്ര യാദവ് എന്നയാൾ അവളെ സഹായിക്കുന്നതിനു പകരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വീണ്ടും മണിക്കൂറുകൾക്കുശേഷം രണ്ടു മണിയോടെ പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ വീട്ടിലെത്തിച്ചു. സംഭവത്തിൽ കോൺട്രാക്ടറെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു യുവാക്കൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.