മൂന്നാർ∙ കുറിഞ്ഞി ഉദ്യാനമേഖലയിലെ കര്‍ഷകരെ കയ്യേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. ഇത്തരം അജൻഡകളിലൂടെ ഭൂമി കയ്യേറാന്‍ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം. കുറിഞ്ഞി ഉദ്യാനം വേർതിരിക്കാൻ വിശദമായ സർവേ നടത്തണം. കുറിഞ്ഞി ഉദ്യാന പ്രശ്നം ആറുമാസത്തിനകം പരിഹരിക്കുമെന്നും ഇ.ചന്ദ്രശേഖരന്‍ ഉറപ്പുനൽകി.
അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ പുനർനിർണയിക്കാൻ സാധ്യതയുള്ളതായി വിലയിരുത്തലുണ്ട്. ജനവാസമേഖലകളെ ഒഴിവാക്കാൻ ഉദ്യാനത്തിനായി കൂടുതൽ ഭൂമി കണ്ടെത്തുന്നതിനാണ് തീരുമാനം. 3200 ഹെക്ടർ വിസ്തീർണം നിലനിർത്തുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
അതേസമയം, ഉദ്യാനത്തിന്റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ജനപ്രതിനിധികളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവര്‍ക്കൊപ്പം വട്ടവട പഞ്ചായത്തിലെ ജനപ്രതിനിധികൾക്കു പുറമെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്പൂരിൽ ഭൂമി കൈവശം വെച്ച ഇടുക്കി എംപി ജോയ്സ് ജോർജ് എംപിയും പങ്കെടുത്തേക്കും. ഉദ്യാനപരിധിയിൽനിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെടും.
Advertisement