ന്യൂഡൽഹി∙ ഡൽഹി കൂട്ടമാനഭംഗ കൊലപാതക കേസിൽ (നിർഭയ കേസ്) വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതികളിൽ ഒരാളായ മുകേഷ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ വാദം പൂർത്തിയായി. മറ്റു മൂന്നു പ്രതികളുടെ ഹർജികൾ അടുത്തമാസം 22 നു കേൾക്കും.
വാദത്തിനിടെ അനാവശ്യ പരാമർശങ്ങൾ നടത്തിയ പ്രതിഭാഗം അഭിഭാഷകൻ എം.എൽ. ശർമയെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിമർശിച്ചു. സുപ്രീംകോടതി വിധി എന്തുകൊണ്ടു പുനഃപരിശോധിക്കണമെന്ന കാര്യമാത്രം പ്രതിഭാഗം വ്യക്തമാക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ചീഫ് ജസ്റ്റിസിനു പുറമേ, ജസ്റ്റീസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരും പുനഃപരിശോധന ഹർജി പരിശോധിക്കുന്ന ബെഞ്ചിലുണ്ട്.
പ്രതികൾക്കു വിചാരണ കോടതി നൽകിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറാപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു മരിച്ചു. ഡ്രൈവർ റാം സിങ്, സഹോദരൻ മുകേഷ്, സുഹൃത്തുക്കളായ വിനയ്, അക്ഷയ്, പവൻ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമായിരുന്നു പ്രതികൾ.