കോഴിക്കോട്∙ ദേശീയതലത്തിൽ ശരദ് യാദവിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം നിൽക്കാൻ ജനതാദൾ (യു) സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പൊതുവികാരം. ശരദ് യാദവുമായി ചർച്ച ചെയ്ത ശേഷം ഭാവി രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ യോഗം വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി. ഈ മാസം 17നു നടക്കുന്ന പാർട്ടി സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
അതേസമയം, എംപി സ്ഥാനം രാജിവയ്ക്കുമെന്ന നിലപാട് വീരേന്ദ്രകുമാർ ആവർത്തിച്ചു. രണ്ടു ദിവസത്തിനകം രാജിയുണ്ടാകും. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിനെ രക്ഷിക്കാൻ കൂടിയാണ് താൻ രാജിവയ്ക്കുന്നത്. അല്ലെങ്കിൽ സംഘ് പരിവാർ എംപിയെ കൂടെ കൂട്ടിയതിനു യുഡിഎഫ് പഴി കേൾക്കേണ്ടി വരുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.