തൊടുപുഴ ∙ കോട്ടയത്തു നടക്കുന്ന കേരള കോൺഗ്രസ് –എം സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകില്ലെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. മുന്നണി പ്രവേശനം സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സമ്മേളനം ചർച്ച ചെയ്യും. പ്രധാനമായും കാർഷിക പ്രശ്നങ്ങളാണു ചർച്ചയ്ക്കു വരിക. ചരൽക്കുന്ന് ക്യാംപിലെടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദേഹം തൊടുപുഴയിൽ പറഞ്ഞു.
കേരള കോൺഗ്രസ് –എം സംസ്ഥാന സമ്മേളനത്തിനു 14നാണ് തുടക്കമാകുക. നെഹ്‌റു സ്‌റ്റേഡിയത്തിൽ അഞ്ചിനു പാർട്ടി ചെയർമാൻ കെ.എം.മാണി പതാക ഉയർത്തും. 15നു പ്രകടനവും സമ്മേളനവും 16നു പ്രതിനിധി സമ്മേളനവും നടക്കും.
യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ഇരുചക്രവാഹന വിളംബരറാലി ബുധനാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. വിളംബര റാലി അഞ്ചു മണിയോടെ നഗരത്തിലെത്തും. തുടർന്നു ജോസ് കെ.മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്ന ജാഥ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലേക്ക്. തുടർന്നു പാർട്ടി ചെയർമാൻ കെ.എം.മാണി പതാക ഉയർത്തും. 15നു മൂന്നു മണിയോടെ കഞ്ഞിക്കുഴി, എസ്.എച്ച് മൗണ്ട്, കോടിമത എന്നിവിടങ്ങളിൽ നിന്നു ചെറു പ്രകടനമായി നാഗമ്പടത്ത് പ്രവർത്തകർ എത്തും. അഞ്ചരയോടെ ചേരുന്ന സമ്മേളനത്തിൽ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും.
ചെയർമാൻ കെ.എം.മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16നു പത്തിനു ഹോട്ടൽ ഐഡയിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നു തിരഞ്ഞെടുത്ത നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വയലാർ ശരത്ചന്ദ്രവർമ ചിട്ടപ്പെടുത്തിയ പാട്ടുകളും തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗാനമേളയും നടക്കും. ജോസ് കെ.മാണി എം.പി, റോഷി അഗസ്റ്റിൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.