തിരുവനന്തപുരം∙ സ്ത്രീകളെ അപമാനിക്കുന്നതിൽ ഇടതുമന്ത്രിമാരും നേതാക്കളും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്ത്രീവിരുദ്ധത മുഖമുദ്രയാക്കിയ സർക്കാരാണ് പിണറായി വിജയന്‍റേത്. മത്സ്യത്തൊഴിലാളികളെ അപമാനിച്ച മേഴ്സിക്കുട്ടിയമ്മയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെയും അവഹേളിച്ച എം.എം. മണിയുമൊക്കെയാണ് പിണറായി സർക്കാരിന്‍റെ മുഖം.
പട്ടികജാതി വനിതാ അംഗത്തെ അവഹേളിച്ച തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ. പ്രശാന്തും സിപിഎമ്മിന്‍റെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമാണ്. പട്ടികജാതി പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടും മേയറെ പിടികൂടാൻ പൊലീസ് തയാറാകാത്തത് നിയമത്തോടുള്ള വെല്ലുവിളിയാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി പ്രക്ഷോഭ പരിപാടികൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും എം.എം. മണിയും മാപ്പു പറയുക, തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ശനിയാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കാണു മാർച്ച്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും എം.ടി.രമേശ് അറിയിച്ചു.