Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് സൂപ്പര്‍ സീരീസിൽ കന്നിക്കിരീടം നേടാനൊരുങ്ങി ഇന്ത്യയുടെ പി.വി.സിന്ധു

P.V. Sindhu

ദുബായ് ∙ ലോക ബാഡ്മിന്റനിൽ ചരിത്രനേട്ടത്തിനരികെ ഇന്ത്യയുടെ പി.വി.സിന്ധു. ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ച് സിന്ധു ദുബായ് സൂപ്പര്‍സീരീസ് ബാഡ്മിന്റനിന്റെ ഫൈനലിലെത്തി. സ്കോർ‌: 21–15, 21–18. ബാഡ്മിന്റനിലെ സൂപ്പർസീരീസ് മല്‍സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയായ ടൂര്‍ണമെന്റിലെ ആദ്യ ഇന്ത്യന്‍ കിരീടം ലക്ഷ്യമിട്ട സിന്ധു ഞായറാഴ്ച ഇറങ്ങും. ജപ്പാന്റെ ലോക രണ്ടാംനമ്പര്‍ താരം അകാന യഗുമുചിയാണ് ഫൈനലിലെ എതിരാളി.

ലോക ബാഡ്മിന്റനിലെ മികച്ച രണ്ടു യുവതാരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആവേശത്തിലും ആത്മവിശ്വാസത്തിലും ഒരുപടി മുന്നിലായിരുന്നു സിന്ധു. സ്മാഷുകളും ഡ്രോപ് ഷോട്ടുകളുമായി പൊരുതിയ ചെന്നിനെതിരെ ഉയരത്തിന്റെ ആനൂകൂല്യം സിന്ധുവിനെ തുണച്ചു. ബാക് ബോക്സ് ലക്ഷ്യമിട്ടുള്ള ഓവര്‍ ഹെഡ് റിട്ടേണുകള്‍ ഉയരക്കുറവുള്ള എതിരാളിക്കു വെല്ലുവിളിയായി. ആദ്യ ഗെയിം സിന്ധു അതിവേഗം സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ ചെൻ ഒപ്പത്തിനൊപ്പമെത്തി. പക്ഷെ, സിന്ധുവിന്റെ ഫോമിനു മുന്നിൽ ചൈനീസ് താരത്തിന് പിടിച്ചുനിൽക്കാനായില്ല.

നെറ്റിനടുത്ത് പ്ലേസിങ്ങുകളുമായി ചെന്നിനെ പിഴവുകള്‍ക്ക് പ്രേരിപ്പിച്ച തന്ത്രവും ഫലിച്ചു. ഒന്നാം സെറ്റിന്റെ ആദ്യപകുതിയില്‍ 11–10 സ്കോറില്‍ നിയന്ത്രണം ഏറ്റെടുത്ത സിന്ധു 15–11, 19–14 എന്നിങ്ങനെ മുന്നേറി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 6–3, 14–11, 19–16 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം.