കോഴിക്കോട്∙ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ണായക അവസരം പാഴാക്കിയെന്ന് ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്ക്കര്‍. കോണ്‍ഗ്രസിനെ സഹായിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും തയാറായിരുന്നിട്ടും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. ദേശീയ തലത്തില്‍ മൂന്നാം ശക്തി വളർന്നു വരുമെന്നും കോണ്‍ഗ്രസിലും രാഹുല്‍ ഗാന്ധിയിലും പ്രതീക്ഷയില്ലെന്നും അദേഹം പറഞ്ഞു.
ഗുജറാത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍ തൂക്കം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. പ്രദേശികമായി സഖ്യങ്ങളുണ്ടാക്കുന്നതിലും കോണ്‍ഗ്രസിന് പിഴച്ചു. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിയെന്നും പ്രകാശ് അംബേദ്കര്‍ കുറ്റപ്പെടുത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ േനതൃത്വം കോണ്‍ഗ്രസിന് വിശേഷിച്ച് ഒരു ഗുണവും ഉണ്ടാക്കില്ല. ദേശീയ തലത്തില്‍ മൂന്നാംശക്തിക്കു മാത്രമേ ബിജെപിയെയും ഫാസിസത്തെയും നേരിടാന്‍ സാധിക്കൂ. നോട്ടുനിരോധനം ജിഎസ്ടി തുടങ്ങി വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്നും അദേഹം പറഞ്ഞു. ഗുജറാത്തില്‍ ബിജെപി വിരുദ്ധ പ്രചരണത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു അബേദ്ക്കറിന്റെ പൗത്രനും പ്രമുഖ സോഷ്യലിസ്റ്റുമായ പ്രകാശ് അംബേദ്കര്‍.