Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി പൂന്തുറ തീരത്തെ ഓഖി ദുരിതബാധിതരെ സന്ദർശിക്കുമെന്ന് കുമ്മനം

Narendra Modi

ന്യൂഡൽഹി∙ ഓഖി ദുരന്തബാധിതരെ കാണാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിത പ്രദേശമായ പൂന്തുറ തീരം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്ഭവനിലെത്തുന്ന പ്രധാനമന്ത്രി അവിടെവച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്റ്റ് ഹൗസിൽവച്ച് മൽസ്യ തൊഴിലാളികളുടെ പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതിന് പിന്നാലെയാണ് അദ്ദേഹം പൂന്തുറ തീരം സന്ദർശിക്കുമെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിശദീകരണം.

തിരക്കിട്ട പരിപാടികള്‍ മൂലം നേരത്തെ തയാറാക്കിയ സന്ദര്‍ശന പരിപാടിയില്‍ ഓഖി ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിന്റെയും കുമ്മനം രാജശേഖരന്റെയും അഭ്യര്‍ത്ഥനയെ തുടർന്ന് പൂന്തുറ തീരം സന്ദർശിക്കാൻ തീരുമാനിച്ചെന്നുമാണ് വിശദീകരണം.

തിരുവനന്തപുരത്തിനു പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം വിവിധ സംഘടനകള്‍ ആദ്യം മുതൽക്കേ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കൊച്ചിയിലെത്താനും ചൊവ്വാഴ്ച തിരുവനന്തപുരത്തെ ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരിതബാധിതരെ കണ്ടത്. ഇവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികൾ അറിയിക്കാനും എത്തിയത്. തുടർന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരിതബാധിതരെയും രാഹുൽ സന്ദർശിച്ചിരുന്നു.

പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്ന് പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു.

related stories